"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Wednesday 18 August 2010

സെഞ്ച്വറി നിഷേധം: രണ്ടീവിന് നിര്‍ദ്ദേശം നല്‍കിയത് ദില്‍ഷനെന്ന് വെളിപ്പെടുത്തല്‍



ദാംബുള്ള: വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി നിഷേധിക്കുന്നതിനുവേണ്ടി മനപ്പൂര്‍വം നോബോള്‍ എറിഞ്ഞ സംഭവത്തില്‍ സുരാജ് രണ്ടീവിന് നിര്‍ദ്ദേശം നല്‍കിയത് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷനെന്ന് വെളിപ്പെടുത്തല്‍. കവര്‍ പോയിന്റില്‍ ഫീല്‍ഡു ചെയ്ത ദില്‍ഷനാണ് സിംഹള ഭാഷയില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ശ്രീലങ്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വേണമെങ്കില്‍ ഒരു നോബോള്‍ എറിഞ്ഞുകൊള്ളൂ എന്നായിരുന്നു നിര്‍ദ്ദേശം. ക്യാപ്ടന്‍ സംഗക്കാരയ്ക്ക് ഇതില്‍ പങ്കില്ലെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

തിങ്കളാഴ്ച ദാംബുള്ളയില്‍ നടന്ന ഏകദിന മത്സരത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇന്ത്യയ്ക്ക് ജയിക്കാന്‍ വെറും ഒരുറണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ വിജയശില്പിയായ വീരേന്ദര്‍ സെവാഗ് 99 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍, രണ്ടീവ് മനപ്പൂര്‍വം ഫ്രണ്ട് ഫുട്ട് നോബോള്‍ എറിഞ്ഞതോടെ, ആ പന്തില്‍ സെവാഗടിച്ച സിക്‌സര്‍ പരിഗണിക്കപ്പെട്ടില്ല. നോബോളില്‍ ഇന്ത്യ കളി വിജയിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. നോബോള്‍ എറിഞ്ഞതില്‍ രണ്ടീവ് വ്യക്തിപരമായും സെവാഗിനോട് മാപ്പുചോദിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര ഇന്ത്യന്‍ കോച്ച് ഗാരി കേസ്റ്റനെ നേരില്‍ക്കണ്ടും സംഭവത്തില്‍ മാപ്പുചോദിച്ചിരുന്നു. ആ നിമിഷത്തിന്റെ ആവേശത്തില്‍ രണ്ടീവ് അങ്ങനെ പെരുമാറിയതാണെന്നും ആ തെറ്റ് മനസ്സിലാക്കുന്നുവെന്നും സംഗക്കാര കേസ്റ്റനോട് പറഞ്ഞു. ലങ്കന്‍ ടീം മാനേജര്‍ അനുര ടെനെക്കൂണിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍, രണ്ടീവിന്റെ നടപടിയെ സെവാഗ് വിമര്‍ശിച്ചു. ഇത്തരം ചെയ്തികള്‍ ക്രിക്കറ്റിന്റെ നന്മയ്ക്ക് ചേര്‍ന്നതല്ലെന്നും ശ്രീലങ്ക ഇതേ തന്ത്രം നേരത്തേയും പരീക്ഷിച്ചിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു. ടെസ്റ്റ് പരമ്പരയിലോ, ത്രിരാഷ്ട്ര പരമ്പരയിലോ ഇതേവരെ നോബോള്‍ എറിഞ്ഞിട്ടില്ലാത്ത രണ്ടീവ്, മനപ്പൂര്‍വമാണ് തനിക്കെതിരെ നേബോള്‍ എറിഞ്ഞതെന്നും സെവാഗ് പറഞ്ഞു. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ട സന്ദര്‍ഭത്തില്‍, ബാറ്റ്‌സ്മാന്‍ 99-ല്‍ നില്‍ക്കുകയാണെങ്കില്‍, സെഞ്ച്വറി നേടാതിരിക്കാനുള്ള വഴികള്‍ ബൗളര്‍മാര്‍ ആലോചിക്കുക സ്വാഭാവികമാണ്. പക്ഷേ, അത് മാന്യതയല്ലെന്നും സെവാഗ് പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരെ കട്ടക്കിലും ഇതേ തന്ത്രം ലങ്ക പയറ്റിയിട്ടുണ്ടെന്നും ഇന്ത്യയുടെ വിജയശില്പി അഭിപ്രായപ്പെട്ടിരുന്നു.

No comments:

Post a Comment