"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 30 November 2010

പിക്കാസോയുടെ അപൂര്‍വചിത്രങ്ങള്‍ കണ്ടെത്തി



ലണ്ടന്‍: പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ പുറംലോകം കാണാത്ത 271-ഓളം പെയിന്‍റിങ്ങുകള്‍ കണ്ടെടുത്തു. പിക്കാസോയുടെ വീടുകളില്‍ അലാറം സംവിധാനം ഒരുക്കിയ പിയറിലെ ശ്വെനെക് (71) എന്ന ഇലക്ട്രീഷ്യന്റെ തെക്കന്‍ ഫ്രാന്‍സിലെ വീട്ടില്‍ സ്‌പെഷലിസ്റ്റ് ആര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. ലിതോഗ്രാഫുകളും ക്യുബിക് ചിത്രങ്ങളും ജലച്ചായാചിത്രങ്ങളും ചിത്രങ്ങളടങ്ങിയ നോട്ട്ബുക്കും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ ഫ്രഞ്ച് മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

ആറുകോടി യൂറോ (360 കോടി രൂപ) വിലമതിക്കുന്ന ചിത്രങ്ങളാണ് പിയറിയില്‍നിന്ന് കണ്ടെടുത്തത്. ക്യുബിക് മാതൃകയിലുള്ള ഒമ്പത് ചിത്രങ്ങള്‍ക്കുമാത്രം നാലുകോടി യൂറോ വിലവരുമെന്ന് വിദഗ്ധര്‍ പറയുന്നു. പിക്കാസോയുടെ 'നീല കാലഘട്ട'ത്തിലെ ജലച്ചായാചിത്രവും പിയറിയുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.


പിക്കാസോ സമ്മാനിച്ചതെന്നവകാശപ്പെട്ട് പിയറി ലെ ശ്വെനെക് തന്നെയാണ് ചിത്രങ്ങള്‍ കൈവശമുള്ള കാര്യം വെളിപ്പെടുത്തിയത്. ചിത്രങ്ങളുടെ കൈവശാവകാശത്തിനായി ഇയാള്‍ സപ്തംബറില്‍ പിക്കാസോയുടെ മകന്‍ ക്ലോഡ് പിക്കാസോയെ സമീപിക്കുകയായിരുന്നു. ചിത്രങ്ങള്‍ യഥാര്‍ഥമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ക്ലോഡ് ഫ്രാന്‍സ് സ്‌പെഷലിസ്റ്റ് ആര്‍ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചിത്രങ്ങള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് ക്ലോഡ്. പിക്കാസോ ചിത്രങ്ങള്‍ സംബന്ധിച്ച പിയറിയുടെ വിശദീകരണം ക്ലോഡ് പിക്കാസോ അംഗീകരിച്ചില്ലെന്നും ഇത്രയധികം സൃഷ്ടികള്‍ ഒരാള്‍ക്കുമാത്രമായി പിക്കാസോ നല്‍കില്ലെന്ന് ക്ലോഡ് പറഞ്ഞതായും ഫ്രഞ്ച് പത്രമായ ലിബറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രീഷ്യനായ പിയറിക്ക് ചിത്രങ്ങള്‍ കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇയാളെ അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്തതായും അറിയുന്നു. പെയിന്‍റിങ്ങുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടിക്കണക്കിന് യൂറോയുടെ നിയമയുദ്ധത്തിനാണ് ചിത്രങ്ങളുടെ കണ്ടെത്തല്‍ തുടക്കമിട്ടിരിക്കുന്നത്.


1900നും 1932നും ഇടയ്ക്ക് രചിച്ച ചിത്രങ്ങളാണ് പിയറിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. സപ്തംബര്‍ ഒമ്പതിനാണ് ക്ലോഡ് പിക്കാസോ (63) യുടെ ഓഫീസില്‍ (പിക്കാസോ അഡ്മിനിസ്‌ട്രേഷന്‍) പിയറി ചിത്രങ്ങളുമായി എത്തിയത്. 175 ഓളം വ്യത്യസ്ത ചിത്രങ്ങള്‍ അന്നുതന്നെ ക്ലോഡിനെ കാണിച്ചതായി ഗാര്‍ഡിയന്‍ പറയുന്നു. പിക്കാസോയുടെ ആദ്യഭാര്യ ഓള്‍ഗ ഖോക്‌ലോവയുടെ ഛായാചിത്രങ്ങളും പിയറിയുടെ കൈവശമുണ്ടായിരുന്നു. പിക്കാസോയുടെ കാനിലെയും നോത്രെദാമിലെയും മറ്റു വീടുകളില്‍ അലാറം സംവിധാനം ഒരുക്കിയതിന് പിക്കാസോയാണ് തനിക്ക് പെയിന്‍റിങ്ങുകള്‍ നല്‍കിയതെന്നാണ് പിയറിയുടെ അവകാശവാദം.


ചിത്രങ്ങളില്‍ പലതിലും തീയതികളില്ലെന്നും അതിനാല്‍തന്നെ അവയെക്കുറിച്ച് പുറംലോകം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും ക്ലോഡ് പിക്കാസോ പറഞ്ഞു. കലയിലെ വിപ്ലവകരമായ മുന്നേറ്റമാണ് പെയിന്‍റിങ്ങുകളുടെ കണ്ടെത്തലെന്നും ചിത്രശേഖരത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ക്ലോഡ് അഭിപ്രായപ്പെട്ടു.

Thursday 25 November 2010

ഇനിയെന്നും ഒരേ നമ്പര്‍


ന്യൂഡല്‍ഹി: നമ്പര്‍ മാറാനുള്ള ബുദ്ധിമുട്ട് കാരണം ഒരേ മൊബൈല്‍ കമ്പനിയുടെ സേവനം തുടരുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത. നിലവിലെ കമ്പനിയുടെ സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കമ്പനി മാറാം. ഒരേ നമ്പറില്‍ തുടരാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ന സംവിധാനം ഹരിയാനയില്‍ ഇന്ന് നടപ്പാക്കും. ഈ സൗകര്യം ഡിസംബര്‍ അവസാനത്തോടെ മറ്റ് സംസ്ഥാനങ്ങളിലും ലഭ്യമാവുമെന്ന് കരുതുന്നു

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി ഒരു മൊബൈല്‍ സന്ദേശം(എസ്.എം.എസ്) അയക്കേണ്ട ആവശ്യമേ ഉള്ളു. പോര്‍ട്ട്(PORT) എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ഒരു സ്‌പേസ് ഇട്ട്, മൈബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സന്ദേശം 1900 എന്ന നമ്പറിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഉടന്‍ തന്നെ നിലവിലെ കമ്പനിയില്‍ നിന്ന് പുതിയ കമ്പനിയിലേക്ക് നമ്പര്‍ മാറ്റുന്നതിനായുള്ള കോഡ് അഥവാ യുണീക്ക് പോര്‍ട്ടിങ് കോഡ് (യു.പി.സി) ഉപഭോക്താവിന് ലഭിക്കും. പിന്നീട് ഈ കോഡ് ഉള്‍പ്പെടുത്തി പുതിയ കമ്പനിയില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അപേക്ഷ ലഭിച്ചാലുടന്‍ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പുതിയ കമ്പനി കൈക്കൊള്ളും. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ടുള്ള സേവനവും ലഭ്യമാകും. ഈ സേവനത്തിനായി പുതിയ കമ്പനിയ്ക്ക് 19 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്.


എന്നാല്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങളില്‍ ഈ സൗകര്യത്തിനായി അപേക്ഷിക്കും മുന്‍പ് അവസാന മാസത്തെ ബില്‍ തുക അടച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. അടച്ചില്ലെങ്കില്‍ അപേക്ഷ നിരാകരിക്കപ്പെടും. എന്നാല്‍ പ്രീപെയ്ഡ് ഉപഭോക്താവിനെ സംബന്ധിച്ച് പഴയ അക്കൗണ്ടിലെ ബാക്കി തുക പുതിയതില്‍ ലഭ്യമാവുകയില്ല.


ഒരു തവണ കമ്പനി മാറിയാല്‍ 90 ദിവസം കഴിഞ്ഞ് മാത്രമേ വീണ്ടുമൊരു മാറ്റം സാധ്യമാവൂ. പുതിയ സേവനം ലഭ്യമാകുന്നതോടെ മൊബൈല്‍ കമ്പനികള്‍ സേവനം മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതരാവുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വ്യക്തമാക്കി. പുതിയ സംവിധാനം സി.ഡി.എം.എ വിഭാഗത്തെയായിരിക്കും ബാധിക്കുക. സി.ഡി.എം.എ വിഭാഗത്തില്‍ നിന്നും ജി.എസ്.എം വിഭാഗത്തിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കുണ്ടാവുമെന്നാണ് നിരീക്ഷിക്കുന്നത്. 
മുംബൈ: മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം എത്തുന്നതോടുകൂടി ഉപഭോക്താക്കള്‍ ചോരുന്നത് തടയാന്‍ മൊബൈല്‍ കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി. കുറഞ്ഞ താരിഫ് നിരക്കുകളും അവതരിപ്പിച്ചതോടെ കമ്പനികള്‍ക്കിടയിലുള്ള താരിഫ് യുദ്ധം പരകോടിയിലെത്തും. പ്രീപെയ്ഡിനെ അപേക്ഷിച്ച് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ ചോരുന്നതാണ് കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുക.

രാജ്യത്തെ പോസ്റ്റ്‌പെയ്ഡ് ഉപോഭോക്തള്‍ മൊത്തം വരിക്കാരുടെ ഏഴു ശതമാനം മാത്രമാണ്. എന്നാല്‍, ഇവര്‍ അടിക്കടി കമ്പനി മാറാത്തതിനാല്‍ ഈ വിഭാഗത്തില്‍ സേവന ദാതാക്കള്‍ക്ക് അധികം ഓഫറുകള്‍ നല്‍കേണ്ടി വന്നിട്ടില്ല.

അതേസമയം, 40 ശതമാനത്തോളം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ വര്‍ഷാ വര്‍ഷം കമ്പനി മാറുന്നവരാണ്. എങ്കിലും ഇൗ മേഖലയിലുള്ള മത്സരവും ശക്തമാകുമെന്നാണ് കരുതുന്നത്.

പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ ആദ്യ വര്‍ഷം തന്നെ പുതിയ സംവിധാനം ഉപയോഗിക്കുമെന്നാണ് ട്രായുടെ വിലയിരുത്തല്‍. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അഞ്ച് ശതമാനമായി ചുരുങ്ങുമെന്നും ട്രോയ് പറയുന്നു. അതേസമയം, 10-15 ശതമാനം ഉപഭോക്താക്കള്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് നിരീക്ഷകരുടെ അഭിപ്രായം.

സ്വര്‍ണമണിഞ്ഞ് ജോസഫും അശ്വിനിയും


            ഗ്വാങ്ഷു: അത്‌ലറ്റിക് ട്രാക്കിലിതാ ഇന്ത്യയ്ക്ക് അതിരുകളില്ലാത്ത ആഘോഷം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അത്ഭുതമായി രണ്ട് സ്വര്‍ണം. ആദ്യം ഉഡുപ്പിക്കാരി അശ്വനി ചിദാനന്ദ ഷെട്ടി അകുഞ്ജി. പിന്നെ കോട്ടയം കോരുത്തോടുകാരന്‍ ജോസഫ് എബ്രഹാമും. ടിന്റു ലൂക്കയില്‍ മെഡല്‍ സാധ്യത കല്‍പ്പിച്ചുകെട്ടിയ കളി വിദഗ്ദ്ധരെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും സ്വര്‍ണമണിഞ്ഞത്. ഇവരുടെ കരുത്തില്‍ ഇതോടെ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം ഒന്‍പതായി. അത്‌ലറ്റിക്‌സില്‍ നിന്നു മാത്രം ഇന്ത്യ ഇക്കുറി ഇതുവരെ നാലു സ്വര്‍ണമാണ് നേടിയത്. അത്‌ലറ്റിക്‌സിന്റെ ആദ്യദിനം പ്രീജ ശ്രീധരനും സുധാസിങ്ങും നടത്തിയ സ്വര്‍ണപ്രകടനത്തിന്റെ തനിയാവര്‍ത്തനമായി അശ്വിനിയുടെയും ജോസഫിന്റെയും പ്രകടനം.

56.16 സെക്കന്‍ഡ് എന്ന കരിയറിലെ ഏറ്റവും മികച്ച സമയത്ത് വന്‍ ലീഡോടെയാണ് അശ്വനി ഫിനിഷ് ചെയ്തതെങ്കില്‍ അവസാനം കുതിച്ചെത്തിയ ജാപ്പനീസ് അത്‌ലറ്റിനെ ഫോട്ടോഫിനിഷ് പിന്തള്ളിയാണ് ജോസഫ് എബ്രഹാം 49.96 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞത്.


ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയത്ത് ഓടിയെത്തിയ അശ്വിനി ഫൈനലിലും ഈ പ്രകടനം ആവര്‍ത്തിക്കുമെന്നൊരു പ്രതീക്ഷ പൊതുവേ ഉണ്ടായിരുന്നു. എന്നാല്‍, പുരുഷന്മാരുടെ മത്സരത്തില്‍ ജോസഫ് വെങ്കലം നേടിയാല്‍ ഭാഗ്യം എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍, ഈ ധാരണകളെയത്രയും ഉജ്വലമായ കുതിപ്പിലൂടെ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു ജോസഫ്. അവസാന വളവിന് തൊട്ടു മുന്‍പ് കാലുകളിലേയ്ക്ക് കരുത്ത് ആവാഹിച്ച് കുതിച്ച ജോസഫ് 75 മീറ്ററായപ്പൊഴേയ്ക്കും വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, പൊടുന്നനെ അവസാന അമ്പതു മീറ്ററില്‍ ജാപ്പനീസ് താരം അത്ഭുതകരമായി കുതിച്ചെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അവസാനത്തെ തള്ളലില്‍ ജോസഫ് തലനാരിഴയ്ക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാല്‍, 49.51 മീറ്ററാണ് ജോസഫിന്റെ പേരിലുള്ള ദേശീയ റെക്കോഡ്.


അത്ഭുതകരമായിരുന്നു അശ്വിനിയുടെ നേട്ടം. പി.ടി. ഉഷയ്ക്കുശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റ് ഓടുന്ന ഏറ്റവും മികച്ച സമയമാണിത്. 55.42 സെക്കന്‍ഡാണ് ഉഷയുടെ പേരിലുള്ള ദേശീയ റെക്കോഡ്. പതിഞ്ഞ സ്റ്റാര്‍ട്ടിനുശേഷം മികച്ച വേഗം കൈവരിച്ച അശ്വിനി സെമിയിലേത്‌പോലം അവസാന നൂറു മീറ്ററിലാണ് തന്റെ നീളമേറിയ കാലിന്റെ ആനുകൂല്യം മുതലാക്കി മുന്നോട്ടു കുതിച്ചത്. അവസാന അമ്പത് മീറ്ററില്‍ തന്നെ രണ്ട് മീറ്ററിന്റെ ലീഡ് നേടി അശ്വിനി സ്വര്‍ണം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ജൗന മുര്‍മുവിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Thursday 18 November 2010

'മാതൃഭൂമി' സാഹിത്യ പുരസ്‌കാരം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്‌

 
 
കോഴിക്കോട്: ഈ വര്‍ഷത്തെ 'മാതൃഭൂമി' സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെ.സച്ചിദാനന്ദന്‍ അധ്യക്ഷനും ഡോ. കെ.എസ്. രവികുമാര്‍, വി.കെ. ശ്രീരാമന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയ പര്യടനമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി. മനുഷ്യന്‍ തന്നെയാണ് ആ കവിതകളുടെ കേന്ദ്ര ബിന്ദു. വിധ്വംസക ശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങള്‍ ആ കവിതകളില്‍ മുഴങ്ങുന്നു. അദ്ദേഹത്തിന്റെ കവി സ്വത്വത്തില്‍ ഋഷിയും പോരാളിയും സമന്വയിക്കുന്നതായി സമിതി നിരീക്ഷിച്ചു.

ആധുനിക മലയാള കവിതയില്‍ പാരമ്പര്യത്തിന്റെ ശക്തിധാരകള്‍ ഇത്ര ഗാഢമായി ഉള്‍ക്കൊണ്ടവര്‍ വേറെയില്ല. വേദങ്ങളുടെയും സംസ്‌കൃത സാഹിത്യത്തിന്റെയും മലയാള കവിതയുടെയും യൂറോപ്യന്‍ സാഹിത്യത്തിന്റെയും സമന്വയം അതില്‍ കാണാം-സമിതി വിലയിരുത്തി.

1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. 'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിര്‍ത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകള്‍', 'മുഖമെവിടെ', 'ഭൂമി ഗീതങ്ങള്‍', 'പ്രണയ ഗീതങ്ങള്‍', 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതയുടെ ഡി.എന്‍.എ' എന്നിവ ലേഖന സമാഹാരങ്ങളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

തിക്കോടിയന്‍, എം.വി.ദേവന്‍, പാലാ നാരായണന്‍ നായര്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, അക്കിത്തം, കോവിലന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ 'മാതൃഭൂമി' പുരസ്‌കാരം ലഭിച്ചത്.

Tuesday 16 November 2010

ഹജ്ജ് അനുഷ്ഠിച്ചവര്‍ 28 ലക്ഷം




       മിനാ: ഹജ്ജില്‍ പങ്കെടുത്തവരെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ കണക്ക് സൗദി ഹജ്ജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്തു വിട്ടു. ഇതനുസരിച്ച് 28 ലക്ഷത്തോളം തീര്‍ഥാടകരാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജ് അനുഷ്ഠിച്ചത് (2789399 ഹാജിമാര്‍). ഇതില്‍ 1799601 ഹാജിമാര്‍ 181 രാജ്യങ്ങളില്‍ നിന്നായി എത്തിയവരാണ്. 989798 ഹാജിമാര്‍ സൗദിയ്ക്കകത്തു നിന്ന് പ്രവാസികളും സ്വദേശികളുുമായ ആഭ്യന്തര തീര്‍ഥാടകരാണെന്നും പുറത്തു വിട്ട കണക്ക് വെളിപ്പെടുത്തി.

ചരിത്രത്തിലാദ്യമായി ഈ വര്‍ഷം നടപ്പിലാക്കിയ ഹജ്ജ് ട്രെയിന്‍ ഹജ്ജ് കാഴ്ചകള്‍ക്ക് മനോഹാരിതവും ഒപ്പം ഗാംഭീര്യവും പകര്‍ന്ന ചിത്രം സമ്മാനിച്ചു. തീര്‍ഥാടക സാഗരത്തിന് മീതേ ഭൂനിരപ്പില്‍ നിന്നുയരുന്ന തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ ഹജ്ജ് ട്രെയിനുകള്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ അവിസ്മരണീയ മുദ്രയായി.

Saturday 13 November 2010

കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഈ മാസം തുടക്കം

കൊച്ചി: ഗെയില്‍ ഇന്ത്യ 3032 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഈ മാസം തുടക്കമിടും. പുതുവൈപ്പിനിലെ ഗെയിലിന്റെ നിര്‍ദിഷ്ട ഡെസ്​പാച്ച് ടെര്‍മിനലില്‍ കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി മുരളി ദേവ്‌റ പൈപ്പ് വെല്‍ഡുചെയ്തുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിയുടെ സൗകര്യാര്‍ത്ഥം നവംബര്‍ 24 ,25, 28 തീയതികളാണ് പരിഗണിക്കുന്നത്.

മൊത്തം 1021 കിലോമീറ്റര്‍ വരുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായ പുതുവൈപ്പിന്‍-ഉദ്യോഗമണ്ഡല്‍-അമ്പലമുകള്‍ ലൈനിന്റെ നിര്‍മാണത്തിനാണ് മന്ത്രി തുടക്കം കുറിക്കുകയെന്ന് ഗെയില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 40 കിലോമീറ്റര്‍ വരുന്ന ആദ്യ ഘട്ടത്തിന് 348 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ പൈപ്പ്‌ലൈന്‍ നിര്‍മാണം തുടങ്ങാനാണ് പദ്ധതി. ഇതിനാവശ്യമായ കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പുകള്‍ ഈയാഴ്ചയോടെ കൊച്ചിയിലെത്തിത്തുടങ്ങും. ഗുജറാത്തിലെ ഭുജിലുള്ള പിഎസ്എല്‍ കമ്പനിയുടെ റോളിങ് മില്ലിലാണ് പൈപ്പുകള്‍ നിര്‍മിച്ചുവരുന്നത്. ആദ്യ ഘട്ടത്തില്‍ നാല് വില്ലേജുകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോകുക.


45 കിലോമീറ്ററുള്ള പുതുവൈപ്പിന്‍-ഉദ്യോഗമണ്ഡല്‍ പൈപ്പ്‌ലൈനിടാനുള്ള 67 കോടിയുടെ കരാര്‍ ലഭിച്ചത് അഹമ്മദാബാദിലെ കോര്‍ടെക്കിനാണെങ്കില്‍ ഉദ്യോഗമണ്ഡല്‍-അമ്പലമുകള്‍ 16 കിലോമീറ്റര്‍ ലൈനിന്റെ കരാര്‍ അഹമ്മദാബാദിലെ തന്നെ ജയ്ഹിന്ദിനാണ്.


പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് റീ ഗ്യാസിഫൈ ചെയ്ത് ലഭിക്കുന്ന വാതകം ഗെയിലിന്റെ ഡെസ്​പാച്ച് ടെര്‍മിനലില്‍ എത്തിയ ശേഷമായിരിക്കും പൈപ്പുകളിലൂടെ പ്രവഹിക്കുക. പ്രത്യേക സാമ്പത്തിക മേഖലയില്‍ ഗെയിലിന് അനുവദിച്ച ഒരു ഹെക്ടര്‍ സ്ഥലത്ത് വാതകം അളക്കാനായി മീറ്റര്‍ ഏര്‍പ്പെടുത്തും. വാതകത്തിന്റെ ഗുണനിലവാര പരിശോധന, ഫില്‍റ്ററിങ്, വാതക സമ്മര്‍ദം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം തുടങ്ങിയവയും ഇവിടെ ഒരുക്കും.


2011 ഡിസംബറില്‍ സാങ്കേതികമായി കമ്മീഷന്‍ ചെയ്യുന്ന ആദ്യഘട്ടം 2012 മാര്‍ച്ചില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ത്വരിതവേഗത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഗെയിലിന്റെ തീരുമാനം.


വ്യവസായങ്ങള്‍ക്ക് വാതകമെടുക്കാനായി ആദ്യ ഘട്ടത്തില്‍ ഏഴ് ടെര്‍മിനല്‍ പോയിന്റുകളാണ് സ്ഥാപിക്കുക. പാതാളത്തെ റിലയന്‍സ് എനര്‍ജി, ഫാക്ട് 1, ഫാക്ട് 2, കൊച്ചി റിഫൈനറി, നിറ്റാ ജെലാറ്റിന്‍, ബ്രഹ്മപുരം വൈദ്യുതി നിലയം, അപ്പോളോ ടയേഴ്‌സ് എന്നിവയായിരിക്കും ഇവ.


രണ്ടാം ഘട്ടത്തില്‍ ആലുവ വഴിയാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുക. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്ന് വേര്‍പിരിഞ്ഞാണ് ഒരു ലൈന്‍ മംഗലാപുരത്തേക്കും മറ്റേത് ബാംഗ്ലൂരിലേക്കും നീളുക. പെട്രോനെറ്റ് എല്‍എന്‍ജിയുടെ ടെര്‍മിനലില്‍ നിന്ന് 2012 മാര്‍ച്ചില്‍ വാതകം പ്രവഹിച്ചു തുടങ്ങുമ്പോള്‍ ആദ്യഘട്ട പൈപ്പ്‌ലൈനും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.


പുതുവൈപ്പിനില്‍ നിന്ന് കായംകുളം എന്‍ടിപിസി നിലയത്തിലേക്ക് കടലിലൂടെ നിര്‍മിക്കുന്ന വാതക പൈപ്പ്‌ലൈനിന് 906.44 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. 2013 ഡിസംബറിനു മുമ്പ് ഈ ലൈനും സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sunday 7 November 2010

എല്‍.എച്ച്.സി.യില്‍ 'മിനി ബിഗ്ബാങി'ന് തുടക്കം



           ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ 'മിനി ബിഗ്ബാങ്' ആരംഭിച്ചു. ലെഡ് അയണ്‍ധാരകള്‍ കൂട്ടിയിടിപ്പിച്ചുകൊണ്ടുള്ള കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയ കാര്യം, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശനിയാഴ്ച രാത്രിയാണ് അയണ്‍ധാരകളുടെ കൂട്ടിയിടി തുടങ്ങിയതെന്ന് ട്വിറ്റര്‍ സന്ദേശം പറയുന്നു.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട ആദ്യനിമിഷങ്ങളിലെ അവസ്ഥ പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കാനുദ്ദേശിച്ചാണ്, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) ലെഡ് അയണ്‍ധാരകളെ കൂട്ടിയിടിപ്പിക്കുന്നത്. 'മിനി ബിഗ്ബാങ്' എന്ന് ആ കൂട്ടിയിടികളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങളുടെ താക്കോലാകും മിനി ബിഗ്ബാങുകളെന്നാണ് പ്രതീക്ഷ.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. ഇന്നുവരെ ലോകത്ത് നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. എല്‍.എച്ച്.സിയില്‍ ഏഴു മാസക്കാലം ഉന്നതോര്‍ജനിലയില്‍ പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച ശേഷമാണ്, ലെഡ് അയണുകളുടെ (ചാര്‍ജുള്ള ആറ്റങ്ങളാണ് അയണുകള്‍) കൂട്ടിയിടി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.



ദ്രവ്യത്തെ അതിന്റെ സൃഷ്ടിയുടെ ആദ്യനിമിഷങ്ങളില്‍ തന്നെ മനസിലാക്കാന്‍ ലെഡ് അയണുകള്‍ കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണം സഹായിക്കും. അത്യുന്നത ഊര്‍ജനിലയിലാണ് ലെഡ് അയണുകള്‍ കൂട്ടിയിടിക്കുന്നത്. കൂട്ടിയിടിയുടെ വേളയില്‍ ഇതുവരെ സാധ്യമാകാത്തത്ര ഊര്‍ജനിലയും സാന്ദ്രതയും രൂപപ്പെടുമെന്ന്, പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ ഡോ.ഡേവിഡ് ഇവാന്‍സ് അറിയിച്ചു. താപനില ഏതാണ്ട് പത്ത് ലക്ഷം കോടി ഡിഗ്രിയാകും. അത് സൂര്യന്റെ അകക്കാമ്പിലെ ഊര്‍ജനിലയിലും പത്തുലക്ഷം മടങ്ങ് അധികമാണ്.

ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ ആറ്റമിക ന്യൂക്ലിയസിലെ ഗ്ലുവോണ്‍ ബന്ധനം ഉരുകിയഴിയുകയും, ബലകണങ്ങളായ ഗ്ലുവോണുകളും ദ്രവ്യകണങ്ങളായ ക്വാര്‍ക്കുകളും കൂടിക്കുഴഞ്ഞ് 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' എന്ന ദ്രവ്യാവസ്ഥ രൂപപ്പെടുകയും ചെയ്യും. പ്രപഞ്ചാരംഭത്തില്‍ വളരെ ചെറിയ സമയത്തേക്ക് മാത്രം നിലനിന്നിരുന്നതെന്ന് കരുതുന്ന അവസ്ഥയാണിത്. ബലങ്ങളും ദ്രവ്യവും പ്രപഞ്ചത്തില്‍ രൂപപ്പെട്ടതെങ്ങനെയെന്ന് മനസിലാക്കാനും, പ്രപഞ്ചത്തെ ഭരിക്കുന്ന നാലുതരം ബലങ്ങളില്‍ അതിബലത്തിന്റെ (സ്‌ട്രോങ് ഫോഴ്‌സ്) രഹസ്യം മനസിലാക്കാനും ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ സൃഷ്ടി സഹായിക്കും.

എല്‍.എച്ച്.സിയിലെ നാല് മുഖ്യ പരീക്ഷണങ്ങളിലൊന്നായ 'ആലീസി'ന്റെ ലക്ഷ്യം തന്നെ, ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ പ്രത്യേകതകള്‍ പഠിക്കുകയെന്നതാണ്. ആലീസ് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ഗവേഷകനാണ് ഡോ.ഇവാന്‍സ്. ആലീസില്‍ മാത്രമല്ല, 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങളിലും ലെഡ് അയണ്‍ കൂട്ടിയിടി രേഖപ്പെടുത്തിയതായി സേണിന്റെ സന്ദേശം പറയുന്നു. പരീക്ഷണം നടന്നാലും, അതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്ത് മനസിലാക്കാന്‍ വര്‍ഷങ്ങളെടുക്കും.

പിഡിഎഫ് ഫയലുകള്‍ക്ക് ഇനി ക്രോം മാത്രം മതി


          സാധാരണ വെബ്‌പേജുകളോളം എളുപ്പത്തില്‍ തുറന്നു കാണാനാവില്ല വെബ്ബിലെ പിഡിഎഫ് പേജുകള്‍. ഫോണ്ടു പ്രശ്‌നമില്ല, ലേഔട്ടില്‍ കടുകിട മാറ്റം പോലുമുണ്ടാകില്ല തുടങ്ങി നിരവധി ഗുണങ്ങളുണ്ടെങ്കിലും ചില ബ്രൗസറുകളില്‍ പലപ്പോഴും എടുത്താല്‍ പൊങ്ങാത്തവയാണ് പിഡി എഫ് എന്ന് നമുക്ക് തോന്നിയിട്ടുണ്ടാകും. പ്രത്യേകിച്ച് അല്പം ഭാരക്കൂടുതലുള്ള ഫയലുകളാണെങ്കില്‍. ഇവയ്‌ക്കെല്ലാം പരിഹാരം ഒടുവില്‍ ഗൂഗിളിന്റെ ക്രോം അവതരിപ്പിച്ചിരിക്കുന്നു. ക്രോമിന്റെ ബീറ്റാപതിപ്പിലാണ് പി ഡി എഫിനു വേണ്ടി പുതിയ പ്ലഗ്ഇന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ബ്രൗസറുകളിലും പിഡിഎഫ് ഫയല്‍ തുറന്നു കാണാന്‍ അക്രോബാറ്റോ സമാനമായ ഏതെങ്കിലും റീഡറുകളുടെയോ സഹായം വേണം. റീഡറുകളുടെ ഗുണനിലവാരം പോലിരിക്കും വെബ്ബിലെ പി ഡി എഫ് തുറന്നു വരാനെടുക്കുന്ന സമയവും കാര്യക്ഷമതയും. ക്രോം ബ്രൗസറില്‍ പുതിയതായി ഉള്‍പ്പെടുത്തിയ പി ഡി എഫ് വ്യൂവറാണ് പുറത്തുനിന്നു മറ്റാരുടേയും സഹായമില്ലാതെ പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. ഇത് ബീറ്റാ പതിപ്പില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. സാധാരണ വെബ്‌പേജുകള്‍ തുറന്നു കാണുമ്പോലെ തന്നെ ഇതിലൂടെ പിഡിഎഫ് പേജുകളും കൈകാര്യം ചെയ്യാം.

ഒപ്പം മറ്റൊന്നുകൂടിയുണ്ട്. പിഡിഎഫ് ഫയലുകളിലൂടെ മാല്‍വേറുകളായും (ദുഷ്ടപ്രോഗ്രാമുകളായും) മറ്റുമുള്ള ആക്രമണങ്ങളെ ചെറുക്കാനേര്‍പ്പെടുത്തിയ 'സാന്റ്‌ബോക്‌സ്' എന്ന സുരക്ഷാ സംവിധാനം കൂടി ഉള്‍പ്പെടുത്തിയതായി ഗൂഗിള്‍ സോഫ്റ്റവേര്‍ എന്‍ജിനീയര്‍ ജോണ്‍ അബ്ദ് എസ് മാലിക് ബ്ലോഗിലൂടെ വെളിപ്പെടുത്തി.

ആഗോളതലത്തില്‍ വളരെ വേഗം വളര്‍ന്നു വരുന്ന ബ്രൗസറായ ക്രോം ഈ പദ്ധതിയുമായി രംഗത്തെത്തിയതോടെ ശരിക്കും ബുദ്ധിമുട്ടുക അഡോബിയുടെ അക്രോബാറ്റ് പ്രസ്ഥാനമായിരിക്കും. അതുകൊണ്ടു തന്നെ അഡോബിക്കിട്ട് പണി കൊടുക്കാനല്ല, വെബ് നാവിഗേഷന്‍ കുടുതല്‍ മെച്ചപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

-ബി എസ് ബിമിനിത്
 

Friday 5 November 2010

വീട്ടിലേക്ക് സൗജന്യ കോള്‍; ദീപാവലി സമ്മാനവുമായി ബി.എസ്.എന്‍.എല്‍.


ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനമായി സൗജന്യ സിം കാര്‍ഡ് ലഭിക്കും. 'പ്യാരി ജോഡി' എന്ന സ്‌കീം പ്രകാരം ഉപഭോക്താവിന് ഈ സിം കാര്‍ഡ് ഉപയോഗിച്ച് തന്റെ ലാന്‍ഡ് നമ്പറിലേക്ക് എത്രവേണമെങ്കിലും (അണ്‍ലിമിറ്റഡ്) സൗജന്യമായി വിളിക്കാം. കൂടാതെ ഇതില്‍ നിന്ന് രണ്ട് ലോക്കല്‍ ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് മിനിറ്റിന് ഇരുപതു പൈസയ്ക്കും ഒരു ബി.എസ്.എന്‍.എല്‍. നമ്പറിലേക്ക് ഇന്ത്യയിലെവിടെയും 30 പൈസയ്ക്കും വിളിക്കാം. ഇതിന് പ്രതിമാസ ചാര്‍ജ് നല്‍കേണ്ടതുമില്ല. മഹാരാഷ്ട്ര സര്‍ക്കിളില്‍ നടപ്പാക്കിക്കഴിഞ്ഞ പദ്ധതി ദീപാവലി സമ്മാനമായാണ് രാജ്യവ്യാപകമായി കൊണ്ടുവരുന്നത്.

നിലവിലെ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതുതായി ലാന്‍ഡ് ഫോണെടുക്കുന്നവര്‍ക്കും മേല്‍പ്പറഞ്ഞ സൗജന്യ സിം കാര്‍ഡ് ലഭിക്കും. മുപ്പത്തിമൂന്ന് രൂപയ്ക്ക് ഇത് ആക്ടിവേറ്റ് ചെയ്താല്‍ പതിനഞ്ചു രൂപയുടെ സംസാര സമയവും ആയിരം എസ്.എം.എസും. ലഭിക്കും. ആയിരം എം.ബി. ഡാറ്റ ഡൗണ്‍ലോഡും ചെയ്യാം.

താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ലൈന്‍ ബിസിനസ്സിനെ പച്ചപിടിപ്പിക്കുകയാണ് 'പ്യാരി ജോഡി'യുടെ ലക്ഷ്യമെന്ന് സ്‌കീം പുറത്തിറക്കിക്കൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ, ഐ.ടി. സഹമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ മൊബൈല്‍ ബിസിനസ് പോഷിപ്പിക്കാനും ഇതുവഴി സാധിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സേവനമെത്തിക്കുന്ന ബി.എസ്.എന്‍.എല്‍. ശരിക്കും 'നാഷണല്‍ പ്ലെയര്‍' ആണെന്നും മന്ത്രി പറഞ്ഞു. ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം സെപ്തംബറില്‍ മാത്രം 25 ലക്ഷം കൂടിയിട്ടുണ്ട്.