"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday 19 September 2010

ഡേവിസ് കപ്പ്: ഇന്ത്യ വീണ്ടും ലോകഗ്രൂപ്പില്‍

ചെന്നൈ: ഇന്ത്യ വീണ്ടും ഡേവിസ് കപ്പിന്റെ ലോകഗ്രൂപ്പില്‍. പ്ലേഓഫ് മത്സരത്തില്‍ ആവേശകരമായി തിരിച്ചുവന്ന് ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഒരുവര്‍ഷത്തിനുശേഷം വീണ്ടും ലോകഗ്രൂപ്പിലെ അവസാന പതിനാലു ടീമുകളില്‍ ഇടം നേടിയത്.

ബ്രസീലിനെതിരായ പ്ലേഓഫില്‍ ആദ്യ രണ്ട് സിംഗിള്‍സുകളും അടിയറവച്ച ഇന്ത്യ ഞായറാഴ്ച നടന്ന രണ്ട് റിവേഴ്‌സ് സിംഗിള്‍സും ഡബിള്‍സും സ്വന്തമാക്കിയാണ് ലോകഗ്രൂപ്പിലേക്ക് വീണ്ടും ടിക്കറ്റെടുത്തത്. 2-0 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്നശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഡേവിസ് കപ്പ് മത്സരം ജയിക്കുന്നത്.

ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ സോംദേവ് ദേവ്‌വര്‍മനെതിരായ മത്സരത്തില്‍ നിന്ന് തോമസ് ബെല്ലൂച്ചി പിന്മാറിയതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ജീവന്‍വച്ചത്. 6-7 (3), 0-4 എന്ന സ്‌കോറില്‍ പിന്നിട്ടുനില്‍ക്കുമ്പോഴാണ് ലോക ഇരുപത്തിയേഴാം റാങ്കുകാരനായ ബെല്ലൂച്ചി ശ്വാസതടസ്സംമൂലം പിന്മാറിയത്. ഇതോടെ അഞ്ചു റബ്ബറുള്ള മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയിലായി.

ലോക 479-ാം റാങ്കുകാരനായ രോഹന്‍ ബൊപ്പണ്ണയും 75-ാം റാങ്കുകാരനായ റിക്കാര്‍ഡൊ മെല്ലോയും തമ്മിലുള്ള മത്സരം അങ്ങനെ ജീവന്‍മരണപോരാട്ടമായി. യു.എസ്. ഓപ്പണ്‍ ഡബിള്‍സില്‍ റണ്ണറപ്പായ ബൊപ്പണ്ണ മെല്ലോയ്‌ക്കെതിരായ മത്സരം അനായാസമായി സ്വന്തമാക്കി ഇന്ത്യയ്ക്ക് ലോകഗ്രൂപ്പില്‍ ഇടം നേടിത്തരികയും ചെയ്തു. സ്‌കോര്‍: (6-3, 7-6, 6-2). നിര്‍ണായകമായ മത്സരത്തിന്റെ രണ്ടാം സെറ്റില്‍ മാത്രമാണ് മെല്ലോയ്ക്ക് പേരിനെങ്കിലും ചെറുത്തുനില്‍ക്കാനായത്. കരുത്തുറ്റ സര്‍വുകളും അനായാസമായി ഒഴുകിയ ഫോര്‍ഹാന്‍ഡ് വോളികളും കണിശതയാര്‍ന്ന ക്രോസ്‌കോര്‍ട്ട് റിട്ടേണുകളും കൊണ്ട് ബൊപ്പണ്ണ മെല്ലോയെ മുക്കിക്കളയുകയായിരുന്നു. മൂന്നാം സെറ്റില്‍ ഏഴും സെറ്റില്‍ ആറും എയ്‌സുകളാണ് ബൊപ്പണ്ണ ഉതിര്‍ത്തത്.

നേരത്തെ നടന്ന ആദ്യ സിംഗിള്‍സ് ബൊപ്പണ്ണ ബെല്ലൂച്ചിയോടും സോംദേവ് ദേവ്‌വര്‍മന്‍ മെല്ലോയോടും തോറ്റിരുന്നു. ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് സഖ്യമാണ് മികവുറ്റ ജയത്തോടെ ഇന്ത്യയുടെ പ്രതീക്ഷ കെടാതെ കാത്തത്. ഡേവിസ് കപ്പിലെ പേസ്-ഭൂപതി സഖ്യത്തിന്റെ തുടര്‍ച്ചയായ 24-ാം ജയമാതയിരുന്നു ഇത്. മാര്‍സെലൊ മെല്ലോ ബ്രൂണോ സോറസ് സഖ്യത്തെയാണ് റെക്കോഡ് ജയത്തോടെ ലീ-ഹെഷ് കൂട്ടുകെട്ട് തറപറ്റിച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ മോസ്‌കോയില്‍ നടന്ന ലോകഗ്രൂപ്പിലെ ആദ്യ റൗണ്ട് മത്സരത്തില്‍ റഷ്യയോട് തോറ്റതോടെയാണ് ഇന്ത്യയ്ക്ക് പ്ലേഓഫ് കളിക്കേണ്ടിവന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം ഏഷ്യയ/ഓഷ്യാന്യ ഗ്രൂപ്പില്‍ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയെയും സെമിയില്‍ ഓസ്‌ട്രേലിയയെയം ലോകഗ്രൂപ്പ് പ്ലേഓഫില്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ചാണ് ഇന്ത്യ റഷ്യക്കെതിരായ ഒന്നാം റൗണ്ട് കളിച്ചത്. 2-3 എന്ന സ്‌കോറിലാണ് ഇന്ത്യ റഷ്യയോട് തോറ്റത്. 1966, 1974, 1987 വര്‍ഷങ്ങളില്‍ ഇന്ത്യ ഡേവിസ് കപ്പില്‍ റണ്ണറപ്പുകളായിട്ടുണ്ട്.

ലിയോണില്‍ നടന്ന സെമിയില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ഡേവിസ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 3-0. 2002നുശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ഫൈനല്‍ കളിക്കുന്നത്. സെര്‍ബിയയും ചെക് റിപ്പബ്ലിക്കും തമ്മിലാണ് രണ്ടാം സെമി.

No comments:

Post a Comment