"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 14 September 2010

ക്യൂബയില്‍ 10 ലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുന്നു

ഹവാന: സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു. ഇവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ കണ്ടെത്തുകയോ സ്വയം തൊഴിലില്‍ ഏര്‍പ്പെടുകയോ ചെയ്യാമെന്നാണ് വിപ്ലവസര്‍ക്കാറിന്റെ നിലപാട്. ഇതിനായി സ്വകാര്യ-സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുമേല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കും.

ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃക വിജയകരമല്ലെന്ന് രാജ്യത്തിന്റെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോ അഭിപ്രായപ്പെട്ടതായി ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവവികാസം. റിപ്പോര്‍ട്ട് ഫിദല്‍ കഴിഞ്ഞദിവസം നിഷേധിക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കാതെ പറ്റില്ലെന്ന് ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്‍റും ഫിദല്‍ കാസ്‌ട്രോയുടെ അനുജനുമായ റൗള്‍ കാസ്‌ട്രോ കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു.

നിലവില്‍ രാജ്യത്തെ സമ്പദ്ഘടന ഏറെക്കുറെ പൂര്‍ണമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. പത്തുലക്ഷം ജീവനക്കാരെ പിരിച്ചുവിടുന്നതോടെ രാജ്യത്തെ തൊഴിലാളികളില്‍ അഞ്ചിലൊരു ഭാഗത്തിനാണ് പുതിയ ജീവനോപാധി തേടേണ്ടിവരുന്നത്. ഇതിനായി സര്‍ക്കാരിതര മേഖലകളിലെ തൊഴില്‍സാധ്യതകള്‍ വിപുലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ രീതിയനുസരിച്ച് രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കാന്‍ അവകാശമില്ല. ഇത്തരം ചട്ടങ്ങള്‍ ഉദാരീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

''ശമ്പള ഇനത്തില്‍ സര്‍ക്കാരിന് ഭീമമായ തുക ചെലവിടേണ്ടിവരുന്നത് സമ്പദ്ഘടനയെ തളര്‍ത്തുന്നു. ഈ രീതിയില്‍ സ്ഥാപനങ്ങളും സേവനങ്ങളും നടത്തിക്കൊണ്ടുപോവാന്‍ ഭരണകൂടത്തിനാവില്ല''-ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃക പരാജയമാണെന്ന് ഫിദല്‍ കാസ്‌ട്രോ അഭിമുഖത്തില്‍ പറഞ്ഞതായി അമേരിക്കയിലെ അറ്റ്‌ലാന്‍റിക് മാസികയാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. ലോകമാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചു. അനുജന്‍ റൗളിന്റെ സാമ്പത്തിക ഉദാരീകരണപരിപാടികളെ ന്യായീകരിക്കാനാണ് ഫിദല്‍ ഇത് പറഞ്ഞതെന്നും വ്യാഖ്യാനമുണ്ടായി. എന്നാല്‍, ഫിദല്‍ റിപ്പോര്‍ട്ട് നിഷേധിക്കുകയാണുണ്ടായത്.

No comments:

Post a Comment