"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 23 December 2010

K. കരുണാകരന്‍ അന്തരിച്ചു‍‍- മംഗളം


തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍ അന്തരിച്ചു. ഇന്ന്‌ അഞ്ചരയോടു കൂടിയാണ്‌ 92 കാരനായ അദ്ദേഹം അന്തപുരി ആശുപത്രിയില്‍ അന്തരിച്ചത്‌ . ഈ മാസം ആദ്യമാണ്‌ അദ്ദേഹത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ . അസുഖങ്ങളോട്‌ തന്റെ പതിവു ശൈലിയില്‍ പൊരുതിയെങ്കിലും വിധിക്കു വഴങ്ങി അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുകയാണ്‌. പരേതയായ കല്യാണിക്കുട്ടിയമ്മയാണ്‌ ഭാര്യ. കെ.പി.സി.സി. അധ്യക്ഷനായിരുന്ന കെ. മുരളീധരന്‍, പദ്‌മജാ വേണുഗോപാല്‍ എന്നിവരാണ്‌ മക്കള്‍.

കണ്ണൂര്‍ ജില്ലയിലെ ചിറക്ക്‌കല്‍ കണ്ണോത്തു കല്യാണി വാരസ്യാരുടെ മകനായി 1918 ജൂലൈ അഞ്ചിന്‌ കാര്‍ത്തിക നണക്ഷത്രത്തിലായിരുന്നു കരുണാകരന്റെ ജനനം. മുത്തച്‌ഛന്‍ കൃഷ്‌ണന്‍ നമ്പൂതിരി കുഞ്ഞിന്റെ ഗ്രഹനില ഗണിച്ച്‌ അച്‌ഛന്‍ രാമുണ്ണി മാരാരോട്‌ പറഞ്ഞു. ഇവന്‌ രാജയോഗമുണ്ട്‌. മുത്തച്‌ഛന്റെ നാവ്‌ പൊന്നായി. രാജയോഗവുമായി ജനിച്ച കരുണാകരന്‍ അനുയായികളുടെ വികാരമായി ലീഡറായി വളര്‍ന്നു. 1931 -ല്‍ 13 -ാം വയസില്‍ ഗാന്ധിജിയെ കാണാന്‍ അവസരം ലഭിച്ചതാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവ്‌ ഉണ്ടാക്കിയത്‌ . പിന്നീട്‌ ചിത്രകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായി. എണ്ണച്ചായമായിരുന്നു കരുണാകരന്റെ പ്രിയപ്പെട്ട മീഡിയം. അന്നു കരുണാകരന്‍ വരച്ച പോര്‍ട്രേറ്റുകളില്‍ ചിലതു ഇന്നും തൃശൂരിലെ മ്യൂസിയത്തിലുണ്ട്‌. ചില പോര്‍ട്രേറ്റുകള്‍ക്കാണ്‌ അഞ്ഞൂറുരൂപവരെ ലഭിച്ചിരുന്നുവത്രേ. എന്നാല്‍ 1942 ല്‍ രാഷ്‌ട്രീയത്തില്‍ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 1942 ല്‍ പ്രജാമണ്ഡലം യോഗത്തില്‍ അദ്ദേഹം സജീവ സാന്നിധ്യമായി. അന്ന്‌ അദ്ദേഹം മുഴക്കിയ മുദ്രാവാക്യങ്ങള്‍ പിന്നീട്‌ ജനലക്ഷങ്ങള്‍ ഏറ്റുവാങ്ങി. 1947 ആയപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന തൊഴിലാളി നേതാവായി അദ്ദേഹം ഉയര്‍ന്നിരുന്നു.

ഇടതുപക്ഷത്തെ നേരിടാന്‍ അദ്ദേഹം തുടങ്ങിയ ഐക്യജനാധിപത്യ മുന്നണി(യുഡിഎഫ്‌) അന്നു മുതല്‍ ഇന്നു വരെ കേരള രാഷ്‌ട്രീയത്തിലെ പ്രമുഖശക്‌തിയാണ്‌ . നെഹ്‌റു കുടുംബത്തോടുള്ള അടുപ്പമാണ്‌ അദ്ദേഹത്തെ കേന്ദ്രരാഷ്‌ട്രീയത്തില്‍ കരുത്തനാക്കിയത്‌ . ഇന്ദിരാഗാന്ധിയുമായുളള അടുപ്പം മൂലം കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ കരുത്തനായി മാറാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അടിയന്താരാവസ്‌ഥ കാലത്ത്‌ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി. സി.അച്യുമേനോന്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്നെങ്കിലും കരുണാകരനാണ്‌ ഏറെ ശ്രദ്ധേയനായത്‌ .1977 മാര്‍ച്ച്‌ മൂന്നിനാണ്‌ ആദ്യമായി അദ്ദേഹം കേരളാ മുഖ്യമന്ത്രിയായത്‌. 1981ലും , 1982-ലും 1991-ല്‍ അദ്ദേഹം അധികാരത്തില്‍ മടങ്ങിയെത്തി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ്‌ ആധിപത്യം നേടിയതോടെ അധികാരം എ.കെ. ആന്റണിയെ അദ്ദേഹത്തിന്‌ ഏല്‍പ്പിക്കേണ്ടി വന്നു.

കരുണാകരന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായ പി.പി. നരസിംഹ റാവു അദ്ദേഹത്തെ 1995ല്‍ കേന്ദ്രമന്ത്രിസഭയിലെടുത്തു. വ്യവസായമന്ത്രിയായെങ്കിലും മനസ്‌ കേരളത്തിലായിരുന്നു. മകന്‍ കെ. മുരളീധരന്‍ രാഷ്‌ട്രീയത്തില്‍ സജീവമായതോടെ അദ്ദേഹം നേതൃത്വം നല്‍കിയ ഐ ഗ്രൂപ്പില്‍ ശിഥിലീകരണം ആരംഭിച്ചു. എന്നാല്‍ രാജ്യസഭാ- ലോക്‌സഭാ അംഗമെന്ന നിലയില്‍ കേന്ദ്രരാഷ്‌ട്രീയത്തില്‍ തളയ്‌ക്കാനായിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനം.

ആന്റണി അധികാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ മകന്‍ കെ.മുരളീധരനെ കെപിസിസി അധ്യക്ഷനായി അവരോധിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. പിന്നീട്‌ നടത്തിയ വിമത നീക്കങ്ങള്‍ അദ്ദേഹത്തെ ഹൈക്കമാന്‍ഡുമായി അകറ്റി. മുരളിയെ മന്ത്രിയാക്കിയും കരുണാകരനും മകള്‍ പദ്‌മജയ്‌ക്കും സീറ്റുകള്‍ നല്‍കി ഒത്തുതീര്‍പ്പിന്‌ ഹൈക്കമാന്‍ഡ്‌ ശ്രമിച്ചു. എന്നാല്‍ മക്കളിരുവരും തെരഞ്ഞെടുപ്പുകളില്‍ തോറ്റു പുറത്തായതോടെ കരുണാകരന്റെ ഗ്രൂപ്പിന്റെ ശക്‌തിശോഷണം ആരംഭിച്ചു.

ആന്റണിയ്‌ക്കു പകരം ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയതോടെ മാറിയ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ അദ്ദേഹത്തിന്‌ തിരിച്ചടിയായി. 2005 മെയ്‌ ഒന്നിന്‌ മകനും കൂട്ടാളികള്‍ക്കുമൊപ്പം ഡമോക്രാറ്റിക്‌ ഇന്ദിരാ കോണ്‍ഗ്രസ്‌(കരുണാകരന്‍) എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇടതു സഖ്യത്തിന്‌ ശ്രമിച്ചെങ്കിലും പരാജയമായി. യുഡിഎഫിനൊപ്പം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു എംഎല്‍എയെ മാത്രമാണ്‌ വിജയിപ്പിക്കാനായത്‌ . കെ.മുരളീധരനും , ടി.എം. ജേക്കബും അടക്കമുള്ള പ്രമുഖര്‍ തോല്‍വിയുടെ രുചിയറിഞ്ഞു.

ഇടതു പ്രവേശനത്തിന്‌ ശരത്‌ പവാറിന്റെ എന്‍സിപിയില്‍ സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചെങ്കിലും നീക്കം പാളി. എന്‍സിപി ഇടതു മുന്നണിയില്‍ നിന്ന്‌ പുറത്തായി. അവസാനം മകള്‍ പദ്‌മജാ വേണുഗോപാലിനൊപ്പം അദ്ദേഹം മാതൃസംഘടനയിലേക്ക്‌ മടങ്ങി. അന്ന്‌ കൂടെകൂടാതിരുന്ന കെ. മുരളീധരന്‍ ഇപ്പോഴൂം പാര്‍ട്ടിയുടെ വിളികാത്തിരിക്കുകയാണ്‌. വര്‍ക്കിംഗ്‌ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്‌ സ്‌ഥാനം നല്‍കി കോണ്‍ഗ്രസ്‌ അദ്ദേഹത്തെ ആദരിച്ചെങ്കിലും വിശ്വസ്‌ഥര്‍ക്ക്‌ വേണ്ടത്ര പരിഗണന കിട്ടിയില്ല. അവര്‍ പലഗ്രൂപ്പുകളിലായി ചേരി തിരിഞ്ഞു. കേരളത്തിലെ യുഡിഎഫ്‌ രാഷ്‌ട്രീയത്തിന്റെ ഭാവി നിര്‍ണയിച്ച അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്ന്‌ ചെറിയ വിഭാഗത്തിന്റെ നേതാവായി , ചെറിയ പരാതികളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അവസാനം പാര്‍ട്ടിയിലെ കാരണവര്‍ എന്ന ബഹുമാനം ഏറ്റുവാങ്ങി അദ്ദേഹം വിടപറഞ്ഞു.

No comments:

Post a Comment