"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 23 December 2010

ലീഡര്‍ അന്തരിച്ചു... ജന്മഭൂമി

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍ അന്തരിച്ചു . 92 വയസ്സായിരുന്നു. ഇന്ന്‌ വൈകീട്ട്‌ 5.30 തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

തഹസില്‍ദാറായിരുന്ന കണ്ണൂര്‍ ചിറക്കല്‍ കണ്ണോത്ത് രാമുണ്ണി മാരാരുടെയും കല്യാണിയമ്മയുടെയും മകനായി 1918 ജുലൈ അഞ്ചിന് ജനിച്ച കരുണാകരന്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പഠനം കഴിഞ്ഞ് തൃശൂരില്‍ എത്തിയത് ചിത്ര രചന പഠിക്കാനാണ്. എന്നാല്‍ പഠിച്ചത് രാഷ്ട്രീയം. അങ്ങനെയാണ് ഇരുപത്തിയേഴം വയസ്സില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്. ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നാണ് അന്ന് വിജയിച്ചത്. പിന്നീട് നിയമനിര്‍മാണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നഗരസഭയിലേക്ക് മല്‍സരിച്ചില്ല. മൂന്ന് വര്‍ഷമാണ് നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയില്‍ കരുണാകരന്‍ സജീവമായത്. 1945 മുതല്‍ 1947 വരെ.

1948ല്‍ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒല്ലൂക്കര മണ്ഡലത്തില്‍ മല്‍സരിച്ച് കരുണാകരന്‍ നിയമസഭയിലെത്തി. 1951ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് വിയ്യൂരില്‍ നിന്ന്‌തെരഞ്ഞെടുക്കപ്പെട്ടു. 1954ലെ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ നിന്ന് മന്ത്രി കെ. പി. രാജേന്ദ്രന്റെ പിതാവ് കെ. പി. പ്രഭാകരനെ പരാജയപ്പെടുത്തിയും വിജയിച്ചു. പക്ഷേ, ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ തൃശൂരില്‍ സ്വതന്ത്രനായ ഡോ. എ. ആര്‍. മേനോനോട് പരാജയമറിഞ്ഞു. മേനോന്‍ ആദ്യ ഇ.എം.എസ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു.

1965 ല്‍ മാള നിയോജക മണ്ഡലം രൂപവത്കരിക്കപ്പെട്ടതോടെയാണ് വീണ്ടും മല്‍സരത്തിനിറങ്ങിയത്. മാളയില്‍ കരുണാകരന് വീടില്ലെങ്കിലും 1996 ലെ തെരഞ്ഞെടുപ്പ് വരെ മാളയുടെ പ്രതിനിധിയായിരുന്നു. പിന്നീട് ലോകസഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗമായിരുന്നു. 1995-ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് ഏഴ് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐ.എന്‍..ടി.യു.സിയുടെ സ്ഥാപക അംഗമായിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതുമായ വ്യക്തിയാണ് കരുണാകരന്‍. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന്‌ രാജന്‍ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാ‍ലത്ത് കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയില്‍ 24 മണിക്കൂറിനകം ഹാജരാക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജിയിര്‍ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജി വയ്ക്കേണ്ടി വന്നു.

No comments:

Post a Comment