"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday 6 December 2010

ഐ.പി.എല്‍ - കൊച്ചിയും


          മുംബൈ: മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അറുതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊച്ചി ടീം ഇനി യാഥാര്‍ഥ്യം. ഏപ്രിലില്‍ ആരംഭിക്കുന്ന നാലാം ഐ.പി.എല്‍. സീസണില്‍ കൊച്ചി ടീമും മത്സരരംഗത്തുണ്ടാവും. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി (ബി.സി.സി.ഐ.) ന്റെ ഐ.പി.എല്‍. ഭരണ സമിതി യോഗം കൊച്ചി ടീമിന് അംഗീകാരം നല്‍കിയതോടെയാണിത്. ബി.സി.സി.ഐ. നല്‍കിയ നോട്ടീസിന് കൊച്ചി ടീം ഉടമകള്‍ നല്‍കിയ മറുപടി തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ടീം ഉടമകളുടെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. റോന്ദേവൂ കണ്‍സോര്‍ഷ്യത്തിനു പകരം 'കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിലാണ് ടീം ഉടമകള്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രി സ്ഥാനമൊഴിഞ്ഞതും ഐ.പി.എല്‍. മുന്‍ചെയര്‍മാന്‍ ലളിത് മോഡി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജ്യംവിടേണ്ടിവന്നതും കൊച്ചി ഐ.പി.എല്ലിന്റെ ബാക്കി പത്രമാണ്. ലേലം നടന്ന് ഏഴു മാസങ്ങള്‍ക്കുശേഷമാണ് കൊച്ചി ടീമിന്റെ ജാതകം കുറിക്കാനായത്.

ഞായറാഴ്ച കാലത്ത് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബി.സി.സി.ഐ.യുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ ഞായറാഴ്ച നടക്കുന്ന ഐ.പി.എല്‍. ഭരണ സമിതി യോഗത്തിന് മുന്നോടിയായി ശനിയാഴ്ച ബറോഡയില്‍ ബി.സി.സി.ഐ. അംഗങ്ങള്‍ രഹസ്യയോഗം ചേര്‍ന്ന് ഈ പ്രശ്‌നത്തില്‍ കൈക്കൊള്ളേണ്ട തീരുമാനങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും കൊച്ചി ടീം ഉടമകളുമായി ബി.സി.സി.ഐ. ചര്‍ച്ച നടത്തിയശേഷമാണ് അവസാന തീരുമാനം പുറത്തുവിട്ടത്.

ഐ.പി.എല്‍. ടീമുകളില്‍ ഏറ്റവും വിലകൂടിയ രണ്ടാമത്തെ (1533.33 കോടി) ടീമായ കൊച്ചി ഐ.പി.എല്ലിനെ ലേലത്തില്‍ എടുത്തത് ഗെയ്ക്‌വാദ് കുടുംബത്തിന്റെ റോന്ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് ആയിരുന്നു. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ തിരികെ നല്‍കിയ 10 ശതമാനം വിയര്‍പ്പ് ഓഹരിയടക്കം ഇവരുടെ പക്കല്‍ 26 ശതമാനം ഓഹരിയുണ്ടായിരുന്നു. ആങ്കര്‍ എര്‍ത്ത് (27 ശതമാനം), പരിണി ഡവലപ്പേഴ്‌സ് (26), ഫിലിം വേവ് (12), ആനന്ദ് ശ്യാം (8), വിവേക് വേണുഗോപാല്‍ (1) എന്നിവര്‍ക്കാകെ 74 ശതമാനം ഓഹരിയും. റോന്ദേവൂ ഗ്രൂപ്പിന് 25 ശതമാനം വിയര്‍പ്പ് ഓഹരികള്‍ നല്‍കാന്‍ കഴിയില്ല എന്ന് മറ്റ് ഓഹരിയുടമകള്‍ ശഠിച്ചതാണ് കൊച്ചി ടീമിന്റെ ഭാവി തുലാസിലാക്കിയത്. വിയര്‍പ്പോഹരി 10 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന അവരുടെ ആവശ്യം അവസാനനിമിഷം അംഗീകരിക്കുവാന്‍ ഗെയ്ക്‌വാദ് കുടുംബം തയ്യാറായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. ഈ മാറ്റത്തിന് ബി.സി.സി.ഐ.യുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പുതിയ കമ്പനിയുടെ അധികാരം പരിണി ഡവലപ്പേഴ്‌സിന്റെ നിയന്ത്രണത്തിലാവുമെന്നാണ് സൂചന. ഇനി കാര്യങ്ങള്‍ തീരുമാനിക്കുക കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ആയിരിക്കുമെന്ന് പരിണി ഡവലപ്പേഴ്‌സ് മേധാവി മുകേഷ് പട്ടേല്‍ വ്യക്തമാക്കി.

''ഇനി ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു നീങ്ങും. പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെട്ടു. അക്കാര്യത്തില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. കമ്പനി ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ഓരോ തീരുമാനവും ഡയറക്ടര്‍ ബോര്‍ഡ് ആയിരിക്കും എടുക്കുക'' -മുകേഷ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ സുനില്‍ ഗാവസ്‌കര്‍ ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുതിയ കമ്പനിയുടെ ബോര്‍ഡ് യോഗം ഉടന്‍തന്നെ കൂടുമെന്നും ഭാവിപരിപാടികള്‍ വൈകാതെ തന്നെ ആസൂത്രണം ചെയ്യുമെന്നും റോന്ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് വക്താവ് സത്യജിത് ഗെയ്ക്‌വാദ് അറിയിച്ചു. ഒരു മികച്ച ടീം ഉണ്ടാക്കുകയാണ് ആദ്യ ലക്ഷ്യം. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കൊച്ചി ടീമിന് കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ - അദ്ദേഹം പറഞ്ഞു.

ഉടമകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മൂന്നുതവണ ബി.സി.സി.ഐ. കൊച്ചി ടീമിന് സമയം നീട്ടിക്കൊടുത്തിരുന്നു. സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തുകൊണ്ട് ടീം ഉടമകള്‍ ബി.സി.സി.ഐ.യ്ക്ക് കത്തുനല്‍കിയത്.

No comments:

Post a Comment