"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday 6 December 2010

മഞ്ഞില്‍ കുടുങ്ങി ഒമ്പതു നാള്‍, മദ്യശാലയില്‍ അവര്‍ക്കു സുഖവാസം



ലണ്ടന്‍: മലയുടെ മുകളില്‍ മഞ്ഞുവീണു മൂടിയ കെട്ടിടത്തിനുള്ളില്‍ പുറത്തിറങ്ങാനാവാതെ ഒമ്പതു ദിവസം. നരകയാതനയെന്നു പറയാന്‍ വരട്ടെ, പരമസുഖമായിരുന്നു ആ ഏഴു പേര്‍ക്കും. കാരണം, ബ്രിട്ടനിലെ ഒരു ആഡംബര മദ്യശാലയിലാണ് അവര്‍ കുടുങ്ങിക്കിടന്നത്. തണുക്കുമ്പോള്‍ നുണഞ്ഞിറക്കാന്‍ ഇഷ്ടം പോലെ മദ്യം, ശരീരം ചൂടാക്കാന്‍ വിറകടുപ്പ്, അടുക്കളയില്‍ നൂറ്റമ്പതു പേര്‍ക്കുള്ള ഭക്ഷണം, കിടന്നുറങ്ങാന്‍ നല്ല മുറി. എവിടെയെങ്കിലും കുടുങ്ങിപ്പോവുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടത്.

നോര്‍ത്ത് യോര്‍ക്‌ഷെയറിലെ ബ്ലാക്കി മലയ്ക്കു മുകളിലുള്ള ലയണ്‍ ഇന്‍ മദ്യശാലയാണ് യൂറോപ്പിലെങ്ങും പടരുന്ന കൊടും തണുപ്പില്‍ മഞ്ഞിനുള്ളിലായിപ്പോയത്. ബ്രിട്ടനിലെ ഏറ്റവുമുയരെയുള്ള മദ്യശാലകളിലൊന്നാണ് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഏറെയകന്നുള്ള ലയണ്‍ ഇന്‍. നവംബര്‍ 26-ഓടെ ഇരുപതടി ഉയരത്തിലാണിവിടെ മഞ്ഞുവീണത്. പുറത്തേക്കുള്ള പാതകളെല്ലാം മൂടിപ്പോയി. നിറുത്തിയിട്ട വാഹനങ്ങള്‍ പുറത്തുകാണാനാകാത്തവിധം മഞ്ഞില്‍പ്പുതഞ്ഞു. മദ്യശാലയുടെ താഴേ നിലയുടെ വാതിലും ജനലും തുറക്കാന്‍ പറ്റാതായി. പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥ.


ലഹരി നുണയാനെത്തിയ ഒരു ഭാര്യയും ഭര്‍ത്താവും ഒരു യുവതിയടക്കം അഞ്ച് ജീവനക്കാരുമാണ് അപ്പോള്‍ അകത്തുണ്ടായിരുന്നത്. ദിവസം നൂറ്റമ്പതോളം ഉപഭോക്താക്കളെത്തുന്ന ലയണ്‍ ഇന്നില്‍ അത്രയും പേര്‍ക്കുള്ള ഭക്ഷണം കരുതിവെച്ചിരുന്നു. ഭക്ഷണം പാകം ചെയ്തു കഴിച്ചും ലഹരി നുണഞ്ഞ് കളിച്ചും സൊറ പറഞ്ഞും അവരേഴുപേരും അവിടെത്തന്നെ കഴിഞ്ഞു. ശ്വാസം മുട്ടുന്നതായി തോന്നുമ്പോള്‍ മുകളിലെ നിലയുടെ ജാലകങ്ങള്‍ അല്പനേരത്തേക്കു തുറന്നിടും. തണുപ്പ് അരിച്ചു കടക്കുമ്പോള്‍ വീണ്ടും അടച്ചിടും. കിടപ്പുമുറികള്‍കൂടിയുണ്ടായിരുന്നതുകൊണ്ട് വിശ്രമവും പ്രശ്‌നമായില്ല. ഇന്റര്‍നെറ്റ് കണക്ഷനും ടി.വിയും ഫോണുമെല്ലാമുണ്ടായിരുന്നതുകൊണ്ട് പുറംലോകവുമായുള്ള ബന്ധം അറ്റുപോയതുമില്ല.


ഫോണ്‍ ചെയ്തവരെല്ലാം തങ്ങളുടെ അവസ്ഥയില്‍ അസൂയ പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് ലയണ്‍ ഇന്നിലെ പാചകക്കാരന്‍ ഡാനിയേല്‍ ബട്ടര്‍വര്‍ത്ത് പറയുന്നു. പക്ഷേ, അവസാനമായപ്പോഴേക്കും മടുത്തു. സ്വയം സംസാരിച്ചാണ് വിരസതയകറ്റിയത്-ഡാനിയേല്‍ പറയുന്നു. എട്ടാം ദിവസം മഞ്ഞു മാറ്റാനെത്തിയ വാഹനത്തിലേറിയാണ് ദമ്പതിമാര്‍ പുറത്തുകടന്നത്. അടുത്തദിവസം റോഡിലെ മഞ്ഞുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതിനു ശേഷമാണ് ജീവനക്കാര്‍ വീട്ടില്‍പ്പോയത്.


No comments:

Post a Comment