"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 23 December 2010

കെ.കരുണാകരന്‍: തളര്‍ച്ചയറിയാത്ത പോരാളി- മലയാള മനോരമ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും സ്വാതന്ത്യ്രസമര സേനാനിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലീഡറുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. ഇന്ന് അഞ്ചരയോടെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.  പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ പത്തിനാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലായിരിക്കെ രക്തത്തിലെ പ്ളേറ്റ്ലെറ്റ് കൌണ്ട് കുറയുകയും വ്യക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതോടെ 12ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പിന്നീട് രോഗം നിയന്ത്രണവിധേയമാകുകയും നിലമെച്ചപ്പെടുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ പത്തുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. രക്തത്തിലെ ഒാക്സിജന്റെ അളവില്‍ കുറവുണ്ടായി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവിതത്തിലെ പല പ്രതിസന്ധികളില്‍ നിന്നുമെന്നപോലെ അദ്ദേഹം അപകടനില തരണം ചെയ്തു ആരോഗ്യം വീണ്ടെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നു രാവിലെ പത്തുമണിയോടെ അപ്രതീക്ഷിതമായി നില വഷളാവുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നിറസാന്നിധ്യമായിരുന്ന ലീഡര്‍ ചരിത്രത്തിലേക്കു വിടവാങ്ങി.

മരണസമയത്ത് മക്കളായ മുരളീധരനും പത്മജാ വേണുഗോപാലും അരികത്തുണ്ടായിരുന്നു. ഭാര്യ പരേതയായ കല്യാണിക്കുട്ടിയമ്മ.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച കെ.കരുണാകരന്റെ രാഷ്ട്രീയകളരിയില്‍ പഠിച്ചുവന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറെയും. കരുണാകരന്റെ ശൈലിയെന്നു വിമര്‍ശിക്കുന്നവരും പ്രകീര്‍ത്തിക്കുന്നവരും അദ്ദേഹത്തെ കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായി വിലയിരുത്തുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്രമന്ത്രിയുമായിരുന്നു കെ.കരുണാകരന്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനാണ്. നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ പദ്ധതി, ഗുരുവായൂര്‍ റയില്‍വേ ലൈന്‍, കൊച്ചി ജവഹര്‍ലാല്‍ നെഹൃു രാജ്യാന്തര സ്റ്റേഡിയം, കായംകുളം താപവൈദ്യുത നിലയം തുടങ്ങി എണ്ണമറ്റ വികസന പദ്ധതികള്‍ക്ക് കരുണാകരന്‍ ഭരണനേതൃത്വം നല്‍കി. തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിച്ചു സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കരുണാകരന്‍ 1947ല്‍ അതിനായി രൂപീകരിച്ച ഐഎന്‍ടിയുസി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണ്.

കേരളത്തില്‍  ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി(1982-87) എന്നീ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കരുണാകരന്‍. ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്; 1977 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 27 വരെ 33 ദിവസം.

1969ലെ ഭിന്നിപ്പില്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന കെ.കരുണാകരന്‍ 69 മുതല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലും 70 മുതല്‍ പാര്‍ലമെന്ററി ബോര്‍ഡിലും അംഗമായിരുന്നു. പക്ഷേ, പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വര്‍ഷങ്ങള്‍ നീണ്ട അഭിപ്രായ വ്യത്യാസം 2005ല്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ചെന്നെത്തി. എങ്കിലും, താമസിയാതെ തന്നെ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലീഡര്‍ തന്റെ മകനെ 'ഉപേക്ഷിച്ച് ജീവാത്മാവായ പാര്‍ട്ടിയിലേക്കു തന്നെ തിരികെചെന്നു.

നെഹ്റു കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ കൂറ് ഗുരുവായൂരപ്പനോടുള്ള അദ്ദേഹത്തിന്റെ ഭക്തിപോലെ പ്രസിദ്ധമാണ്. ഉള്‍പ്പാര്‍ട്ടി പോരില്‍ പതറാതെ പിടിച്ചുനിന്ന ലീഡര്‍ രാജന്‍ കേസും പാമോലിന്‍ കേസും ചാരക്കേസും സ്വതസിദ്ധമായ മന:സ്ഥൈര്യത്തോടെ നേരിട്ടു.

കണ്ണൂര്‍ ജില്ലയില്‍ തെക്കേടത്തു രാവുണ്ണി മാരാരുടെയും കന്നോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ജൂലൈ അഞ്ചിനാണ് ജനനം. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ മാരാര്‍, ബാലന്‍, അപ്പുണ്ണി മാരാര്‍, അഞ്ചാം വയസ്സില്‍ പരേതയായ ദേവകി. മക്കള്‍ മുരളീധരനും പത്മജാ വേണുഗോപാലും.

സംഭവബഹുലമായ ആ ജീവിതത്തിലൂടെ...

. ജനനം: 1918 ജൂലൈ 5ന്, കണ്ണൂരിലെ ചിറയ്ക്കലില്‍
. മാതാപിതാക്കള്‍: തെക്കേടത്ത് രാവുണ്ണി മാരാരും കന്നോത്ത് കല്യാണി അമ്മയും
. വിവാഹം: 1954 ല്‍ അമ്മാവന്റെ മകളായ കല്യാണിക്കുട്ടി അമ്മയുമായി
. 1942: ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് രാഷ്ട്രീയത്തില്‍
. 1945: തൃശൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം
. 1947 മേയ്: ഐന്‍ടിയുസി രൂപീകരിച്ചു
. 1948: കൊച്ചി നിയമസഭാംഗം
.1949, 52, 54: തിരു-കൊച്ചി നിയമസഭാംഗം
. 1969 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം
. 1970 മുതല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം
. 1970: യുഡിഎഫ് രൂപീകരിച്ചു
. 1971-77: അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി
. 1977, 81-82, 82-87, 91-95: മുഖ്യമന്ത്രി
.1977: രാജന്‍ കേസിനെ തുടര്‍ന്നു മുഖ്യമന്ത്രി പദം ഒഴിഞ്ഞു
.1994: ചാരക്കേസിനെ തുടര്‍ന്നു മുഖ്യമന്ത്രി പദം ഒഴിഞ്ഞു
. 1967-69, 1980-81, 1987-91: പ്രതിപക്ഷ നേതാവ്
. 1993 മാര്‍ച്ച് 25: കല്യാണിക്കുട്ടി അമ്മയുടെ മരണം
. 1995-96: കേന്ദ വ്യവസായ മന്ത്രി
. 1995-97, 1997-98, 2004-2005: രാജ്യസഭാംഗം
. 1996: ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു
. 1998, 1999: ലോക്സഭാംഗം
. 2005 മേയ് ഒന്ന് : ഡിഐസി രൂപീകരിച്ചു
. 2006: ഡിഐസി എന്‍സിപിയില്‍ ലയിച്ചു
. 2008: കോണ്‍ഗ്രസിലേക്കു മടക്കം

No comments:

Post a Comment