"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 14 October 2010

കോപ്പിയാപ്പോ: തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് ഒരു ചീളുപോലെ നീണ്ടു കിടക്കുന്ന കൊച്ചു രാജ്യം ലോകത്തിനു മാതൃകയായി വളര്‍ന്നു. അറ്റക്കാമ മരുഭൂമിയില്‍ തകര്‍ന്നടിഞ്ഞ ഖനിക്കുള്ളില്‍ 2,041 അടി താഴെ എഴുപതു ദിവസം മരണത്തെ മുന്നില്‍ക്കണ്ടു കിടന്ന 33 തൊഴിലാളികളും പുറത്തു കടന്നു. പറഞ്ഞതിലും നേരത്തേ, പ്രതീക്ഷിച്ചതിലും ഭംഗിയായി. ''ചിലി ഇനി ഒരിക്കലും പഴയതുപോലെയാകില്ല, ലോകത്തിനു മുഴുവന്‍ പ്രചോദനമാണു നമ്മള്‍''- അവസാന തൊഴിലാളി ലൂയിസ് ഉര്‍സുവയും ഫീനിക്‌സ് എന്ന രക്ഷാപേടകമേറി പുറത്തിറങ്ങിയപ്പോള്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു.

രണ്ടു ദിവസം പിന്നിടുമെന്നു കരുതിയിരുന്ന രക്ഷാ ദൗത്യം 22 മണിക്കൂറുകൊണ്ടാണ് പൂര്‍ണവിജയമായത്. വ്യാഴാഴ്ച രാവിലെ 9.05ന് അവസാനത്തെ തൊഴിലാളി ലൂയിസ് ഉര്‍സുവയും ഫീനിക്‌സ് എന്ന രക്ഷാപേടകമേറി പുറത്തു വന്നതോടെ, ടെലിവിഷന്‍ സ്‌ക്രീനിനുമുന്നില്‍ ശ്വാസം പിടിച്ചിരിക്കുകയായിരുന്ന നാട്ടുകാര്‍ ആഹ്ലാദനൃത്തം ചവിട്ടി. നിശ്ശബ്ദത ഭേദിച്ച് വാഹനങ്ങള്‍ ഹോണ്‍ മുഴക്കി തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. ഷാംപെയ്ന്‍ കുപ്പികള്‍ ചീറിത്തുറന്നു, ചിലി പതാകയുടെ നിറം പൂശിയ 33 ബലൂണുകള്‍ വാനിലുയര്‍ന്നു. അസാധാരണ രക്ഷാദൗത്യം വിജയത്തിലെത്തിച്ച ചിലിയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയും ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ അനുമോദിച്ചു.


ബുധനാഴ്ച രാവിലെ ആദ്യതൊഴിലാളിയെ പുറത്തെത്തിക്കും മുമ്പു തന്നെ പ്രസിഡന്‍റ് പിനേറ രക്ഷാതുരങ്കത്തിനു മുകളിലെത്തിയിരുന്നു. രാവിലെ ഏഴേമുക്കാലിന് ഖനി വിദഗ്ധന്‍ മാനുവല്‍ ഗൊണ്‍സാലേസ് ഖനിക്കുള്ളിലേക്കിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ അന്തിമഘട്ടം തുടങ്ങിയത്. ഖനിയിലിറങ്ങിയ മാനുവല്‍ സ്ഥിതിഗതികള്‍ പഠിച്ച് പുറത്തു വന്ന് റിപ്പോര്‍ട്ടു ചെയ്യണമെന്നായിരുന്നു ധാരണ. പിന്നെ രണ്ടു നഴ്‌സുമാര്‍ ഇറങ്ങും. അവരാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുക. പക്ഷേ, അതൊന്നും വേണ്ടിവന്നില്ല. മാനുവല്‍ ഇറങ്ങിയപ്പോള്‍ തന്നെ ഫ്‌ളോറന്‍ഷ്യോ അവാലോസ് എന്ന തൊഴിലാളി പേടകത്തില്‍ കയറാന്‍ തയ്യാറായി. ഒരാളെ പുറത്തെത്തിക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടി വരുമെന്നായിരുന്നു ആദ്യ നിഗമനം, പക്ഷേ അതിന് 25 മിനിറ്റുപോലും വേണ്ടിവന്നില്ല. എല്ലാവരെയും കയറ്റി ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ വിജയ ചിഹ്നം കാണിച്ച് ഏറ്റവുമൊടുവിലാണ് മാനുവല്‍ തിരിച്ചു കയറിയത്. പ്രസിഡന്‍റ് പിനേറയും ഉന്നത നേതാക്കളും അതുവരെ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.


കുടുസ്സുമുറിയിലെ ഈര്‍പ്പത്തിലും ഇരുട്ടിലും ഇത്രനാള്‍ കഴിഞ്ഞെങ്കിലും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ആര്‍ക്കുമില്ല. ചിലര്‍ക്കു നിസ്സാര ചര്‍മരോഗമുണ്ട്. പലര്‍ക്കും പല്ലിനു കുഴപ്പം പറ്റിയിട്ടുണ്ട്, ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കണ്ണിനു കുഴപ്പമുണ്ട്. കൂട്ടത്തില്‍ പ്രായമേറിയ മറിയോ ഗോമസിന് ന്യൂമോണിയ വന്നതായി സ്ഥിരീകരിച്ചു. അതൊന്നും സാരമുള്ളതല്ല. പക്ഷേ, മരണത്തില്‍ നിന്നു ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടെ അവരുടെ മനസ്സിനേറ്റ ആഘാതം മാറാന്‍ കാലമേറെയെടുക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോപ്പിയാപ്പോ ആസ്​പത്രിയില്‍ പ്രവശേപ്പിച്ച തൊഴിലാളികള്‍ പലരും പരിശോധനയ്ക്കു ശേഷം ആസ്​പത്രി വിട്ടു. പക്ഷേ, പലരും ഉത്കണ്ഠയുടെ പിടിയിലാണ്. ഉറങ്ങാനേ പറ്റുന്നില്ല. ഖനിയുടെ ആഴങ്ങളിലേക്കിറങ്ങാന്‍ അവര്‍ക്കിനി പറ്റുമെന്നു തോന്നുന്നില്ല. വീര പരിവേഷത്തോടെ പുറത്തെത്തിയവരെക്കാത്തുനില്‍ക്കുന്ന മാധ്യമങ്ങളെ അവര്‍ക്കു നേരിടേണ്ടതുണ്ട്. അവിശ്വസനീയമായ ഈ കഥ കഥ സിനിമയാക്കാനും പുസ്തകമാക്കാനും മത്സരിക്കുന്ന വന്‍തോക്കുകളുമായി വിലപേശേണ്ടതുണ്ട്.


ആഗസ്ത് അഞ്ചിനാണ് സാന്‍ജോസ് ചെമ്പു- സ്വര്‍ണ ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴു ദിവസത്തിനു ശേഷം. സമ്പത്തിലോ സാങ്കേതിക പുരോഗതിയിലോ എണ്ണംപറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലിടമില്ലെങ്കിലും എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍ തന്നെ ചിലി ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ആ ഭഗീരഥ യത്‌നമാണിപ്പോള്‍ വിജയംവരിച്ചത്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. പലരും പതിവു പരിപാടികള്‍ അതിനായി മാറ്റിവെച്ചു. ചിലിയുടെ സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനവും നല്‍കുന്നത് ഖനന മേഖലയാണ്. അതിന്റെ സുരക്ഷാ സ്ഥിതി പുനരവലോകനം ചെയ്യാന്‍ ഈ അപകടം വഴിയൊരുക്കും.

No comments:

Post a Comment