"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 28 October 2010

മേളകളുടെ മേളയാകാന്‍ ഗ്വാങ്ഷു

         പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണംകൊണ്ട് മാത്രമേ ഒളിമ്പിക്‌സ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കായിക മേളയാവുന്നുള്ളൂ. കായിക ഇനങ്ങളുടെയും നടക്കുന്ന മല്‍സരങ്ങളുടെയും സമ്മാനിക്കപ്പെടുന്ന മെഡലുകളുടെയും പങ്കെടുക്കുന്ന കായിക താരങ്ങളുടെയും എണ്ണം പരിഗണിക്കുമ്പോള്‍ ഒളിമ്പിക്‌സിനെക്കാള്‍ വലിയ മേളയാണ് ഏഷ്യന്‍ ഗെയിംസ് . നവംബര്‍ 12 മുതല്‍ 27 വരെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കുന്ന പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ഈ വസ്തുതയ്ക്ക് അടിവരയിടുന്ന മേളയാവും.

2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ 28 കായിക ഇനങ്ങളിലായി 302 സ്വര്‍ണമെഡലുകള്‍ക്ക് വേണ്ടി 11,028 കായികതാരങ്ങളാണ് മല്‍സരിച്ചത്. അതിനും രണ്ടുവര്‍ഷം മുമ്പ് ദോഹയില്‍ നടന്ന പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസില്‍ 39 ഇനങ്ങളിലായി 428 സ്വര്‍ണ മെഡലുകള്‍ക്കുവേണ്ടി 13,000 കായികതാരങ്ങള്‍ കളത്തിലിറങ്ങി. ഗ്വാങ്ഷുവില്‍ 42 ഇനങ്ങളിലായി 476 സ്വര്‍ണ മെഡലുകള്‍ക്കായാണ് മത്സരം. പങ്കെടുക്കുന്ന കായികതാരങ്ങളുടെ എണ്ണം 15,000 കടക്കുമെന്നാണ് കരുതുന്നത്. ക്രിക്കറ്റും ചെസ്സും ബില്യാര്‍ഡ്‌സും ബൗളിങ്ങും സോഫ്റ്റ് ടെന്നീസും സോഫ്റ്റ്‌ബോളും കരാട്ടെയും വള്ളംകളിയും ഡാന്‍സും ഉള്‍പ്പെടെ കേട്ടുകേള്‍വിയുള്ള സകല സ്‌പോര്‍ട്‌സും ഗ്വാങ്ഷുവില്‍ മല്‍സര ഇനമാണ്. വാട്ടര്‍ പോളോയെ സ്വിമ്മിങ്ങില്‍ നിന്നും സ്‌നൂക്കറിനെയും കാരംബോളിനെയും ബില്യാര്‍ഡ് സ്‌പോര്‍ട്‌സില്‍ നിന്നും സോഫ്റ്റ് ടെന്നീസിനെ ടെന്നീസില്‍ നിന്നും ബീച്ച് വോളിയെ വോളിബോളില്‍ നിന്നും മാറ്റി വേറെ ഇനങ്ങളായി പരിഗണിച്ചാല്‍ കായിക ഇനങ്ങളുടെ എണ്ണം അമ്പത് കടക്കും.

ചെസ്സ് തന്നെ മൂന്നു വിധമാണ്.- നമ്മുടെ സാദാ ചെസ്സും പിന്നെ വെയ്ക്വി, ഷാന്‍ക്വി എന്നീ ഇനങ്ങളും. ഒന്നായി പരിഗണിക്കപ്പെട്ടിരിക്കുന്ന മൂന്നിനങ്ങളിലും കൂടി ഒന്‍പത് സ്വര്‍ണ മെഡലുകള്‍. ചൈനയുടെ പരമ്പരാഗതയിനമായ ഡ്രാഗണ്‍ ബോട്ട് റെയ്‌സാണ് ഗെയിംസില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങളിലൊന്ന്. ഇതിലുമുണ്ട് ആറ് സ്വര്‍ണ മെഡലുകള്‍. ഡാന്‍സും മല്‍സര ഇനമാണ്. ഡാന്‍സ് സ്‌പോര്‍ട്‌സ് എന്നാണ് പേര്. ഇതില്‍ 10 സ്വര്‍ണമെഡല്‍. ഇത്രയധികം സ്‌പോര്‍ട്‌സിനങ്ങള്‍ക്ക് ആവശ്യമായ വേദികളും സ്റ്റേഡിയങ്ങളും ഒരുക്കുക എന്നത് തന്നെ കഠിന ദൗത്യമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈസ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചൈനയിലെ മൂന്നാമത്തെ വലിയ നഗരമായ ഗ്വാങ്ഷുവിലെ മിക്ക സ്റ്റേഡിയങ്ങളും പുതുതായി പണിതതാണ്.

ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്‌പോര്‍ട്‌സ് ഇനങ്ങളുടെ പട്ടിക വായിച്ച് ആ ഇനങ്ങള്‍ എന്താണെന്ന് പഠിച്ചുവരുമ്പോഴേക്ക് ഗെയിംസ് അവസാനിച്ചിരിക്കും, തീര്‍ച്ച. എല്ലായിനങ്ങളിലും മല്‍സരിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ. ചൈന. തങ്ങള്‍ക്ക് പരിചിതമല്ലാത്ത ഗെയ്മുകളില്‍ പോലും യോജിച്ച കായികതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലകരെ വിദേശത്തുനിന്ന് കൊണ്ടുവന്ന് വിദഗ്ധ പരിശീലനം നല്‍കുകയാണ് അവര്‍ ചെയ്തത്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അമേരിക്കയെ പിന്തള്ളി ചാമ്പ്യന്‍മാരായ ചൈന തങ്ങളുടെ കായിക മേധാവിത്വം ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പാകെ തെളിയിക്കാനുള്ള അവസരമായാണ് ഗ്വാങ്ഷു ഗെയിംസിനെ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ വന്‍കരയുടെ കായിക മേളയില്‍ മൊത്തം സമ്മാനിക്കപ്പെടുന്ന 476 സ്വര്‍ണമെഡലുകളില്‍ 200 എണ്ണമെങ്കിലും സ്വന്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ നിലയില്‍ അതിനപ്പുറത്തേക്ക് അവര്‍ പോയാലും അദ്ഭുതപ്പെടാനില്ല.

No comments:

Post a Comment