"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday 4 October 2010

ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് - സ്വപ്നത്തുടക്കം




              ശൈത്യകാലത്തിനു മുമ്പുള്ള പ്രസന്നതയില്‍ ഡല്‍ഹിയുടെ ആകാശം പൂത്തു നിന്നു. കീഴെ 120 കോടി ഇന്ത്യക്കാരുടെ ആശാഭിലാഷങ്ങളുടെ വര്‍ണാഭമായ പ്രതിഫലനം. ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് അരങ്ങേറിയ പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ത്യ ഇന്നേവരെ സാക്ഷ്യംവഹിച്ച ഏറ്റവും വലിയ മേളയ്ക്ക്, പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാരംഭമായി. രാഷ്ട്രശില്‍പ്പി പണ്ഡിറ്റ്ജിയുടെ നാമം കൊണ്ട് അനുഗൃഹീതമായ കൂറ്റന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇനി പതിനൊന്ന് ദിവസം അഞ്ചു വന്‍കരകളില്‍ നിന്നുള്ള 71 രാജ്യങ്ങളില്‍ നിന്നെത്തിയ കായികതാരങ്ങളുടെ ശക്തി പ്രകടനത്തിന് മഹാനഗരം വേദിയാവും.

ഇന്ത്യയുടെ ആത്മാവുള്‍ക്കൊള്ളുന്ന അഷ്ടാക്ഷരീമന്ത്രം- 'നാനാത്വത്തില്‍ ഏകത്വം'- അതു തന്നെയായിരുന്നു വിസ്മയക്കാഴ്ചകള്‍കൊണ്ടു സമ്പന്നമായ ഉദ്ഘാടനച്ചടങ്ങിന്റെ ജീവന്‍. ഭിന്നമതങ്ങളില്‍ വിശ്വസിക്കുന്ന, ഭിന്ന ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത ആശയങ്ങള്‍ക്കുടമകളായ മനുഷ്യര്‍ക്ക് തുല്യാവകാശത്തോടെ ജീവിക്കാന്‍ അധികാരമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ലോകത്തിന് മുന്നിലുള്ള പ്രഖ്യാപനം കൂടിയായി അത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യകലാരൂപങ്ങളുടെ പ്രകടനത്തോടെയാണ് അരങ്ങുണര്‍ന്നത്. വേദിക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കൂറ്റന്‍ പെരുമ്പറകള്‍ മുഴക്കിക്കൊണ്ട് മഹാമേളയുടെതുടക്കമറിയിച്ച നാഗാ കലാകാരന്‍മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ പ്രകമ്പനം കൊള്ളിക്കുന്ന മേളപ്പെരുക്കവുമായി കേരളത്തില്‍ നിന്നുള്ള ചെണ്ട വാദ്യക്കാരെത്തി. സ്റ്റേഡിയത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ ലോകത്തെ ഏറ്റവും വലിയ ഹീലിയം ബലൂണിന്റെ ഉപരിതലത്തില്‍ ടി.വി. സ്‌ക്രീനിലെന്ന പോലെ ഈ ദൃശ്യങ്ങള്‍ പ്രതിഫലിച്ചു.

കലാവിരുന്നിനുശേഷമായിരുന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്. മുന്നില്‍ കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയുടെ അറുനൂറിലധികം വരുന്ന സംഘം, അക്ഷരമാലാക്രമത്തില്‍ പിന്നാലെ 69 രാജ്യങ്ങള്‍. അയല്‍രാജ്യമായ പാകിസ്താന്റെ സംഘത്തെ കൂടുതല്‍ ശബ്ദത്തില്‍ ആരവം മുഴക്കിയാണ് സ്റ്റേഡിയം സ്വീകരിച്ചത്. ഏറ്റവും പിന്നിലായി ഇന്ത്യയുടെ കൂറ്റന്‍ സംഘം ഗ്രൗണ്ടിനകത്ത് പ്രവേശിച്ചപ്പോള്‍ ആവേശം അണപൊട്ടി. മുന്നില്‍ പതാകയുമായി ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്ത ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍, കോമണ്‍വെല്‍ത്തിന്റെ അധിപ എലിസബത്ത് രാജ്ഞിയുടെ സന്ദേശം വായിച്ചു. അതിനു ശേഷമായിരുന്നു ഗെയിംസ് ആരംഭിച്ചതായി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പ്രഖ്യാപിച്ചത്. ബെയ്ജിങ് ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാര്‍, ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ മേരീകോം, 2006ലെ മെല്‍ബണ്‍ ഗെയിംസിലെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഷൂട്ടര്‍ സമരേഷ് ജങ് എന്നിവര്‍ കൈമാറിക്കൊണ്ടുവന്ന ബാറ്റണ്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ചാള്‍സിന് കൈമാറി. ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് വേണ്ടി അഭിനവ് ബിന്ദ്ര പ്രതിജ്ഞാവാചകം ചൊല്ലി.

.

No comments:

Post a Comment