"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Wednesday 20 October 2010

ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലം കുവൈത്തില്‍



35 കി.മീ. ദൈര്‍ഘ്യം.
100 കോടി ദിനാര്‍.
നിര്‍മാണം അഞ്ചു വര്‍ഷംകൊണ്ട്.

                          കുവൈത്ത്: ലോകത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലത്തിന് കുവൈത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഒരു ബില്യന്‍ കുവൈത്ത് ദിനാര്‍ ചെലവ് വരുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍-മന്‍സൂര്‍ അറിയിച്ചു. 35 കി.മീ. ദൈര്‍ഘ്യമുള്ള പാലത്തിന്റെ 30 കി.മീ. ദൂരവും കടലിന് മുകളിലൂടെയാണ്.

മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബയുടെ നാമധേയത്തില്‍ നിര്‍മിക്കുന്ന കടല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലമായി മാറുമെന്നും അദ്ദേഹം അറിയിച്ചു.കുവൈത്തില്‍ നിര്‍മിക്കുന്ന വിസ്മയങ്ങളായ കുവൈത്ത് സിറ്റിയെയും സുബിയ്യ സില്‍ക് സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് ജാബിര്‍ കടല്‍പ്പാലം. മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കുവൈത്തിന്റെ വികസനോന്മുഖമായ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന വിസ്മയ സിറ്റിയാണ് സുബിയ്യ സില്‍ക് സിറ്റി.


ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുടെ പറുദീസയായി മാറുന്ന സില്‍ക് സിറ്റിയുമായി കുവൈത്ത് സിറ്റിയെ ബന്ധിപ്പിക്കുന്ന 'ജാബിര്‍' കടല്‍പ്പാലത്തിന്റെ രൂപകല്പന ഒരു വര്‍ഷത്തിനകം തയ്യാറാകും. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങള്‍കൊണ്ട് കടല്‍പ്പാലം പൂര്‍ത്തിയാകും. 2016 ജൂണ്‍ മാസത്തോടെ കടല്‍പ്പാലം സഞ്ചാരയോഗ്യമാകുന്നതാണ്.


അതേസമയം ജാബിര്‍ കടല്‍പ്പാലത്തിന്റെ നിര്‍മാണ കരാറിനായി സൗദിഅറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിന്‍ലാദന്‍ ഗ്രൂപ്പും കൊറിയന്‍ കമ്പനിയായ ഹുണ്ടായിയും മത്സരിക്കുന്നു. കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന സില്‍ക് സിറ്റി, മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരകേന്ദ്രമായി മാറും.


ഇതുകൂടാതെ ബുബ്‌യാനില്‍ ആരംഭിച്ച വന്‍കിട കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. സില്‍ക് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രമായി കുവൈത്ത് മാറുന്നതോടൊപ്പം ഏകദേശം നാലരലക്ഷം പുതിയ തൊഴിലവസരങ്ങളും സംജാതമാകുമെന്നാണ് കണക്കുകൂട്ടല്‍.

No comments:

Post a Comment