"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 16 October 2010

ലോകത്തെ ഏറ്റവും വലിയ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍




                 സെഡ്രണ്‍: ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വതനിരയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് തുരങ്കത്തിന് 57 കിലോമീറ്ററാണ് ദൈര്‍ഘ്യം.

യൂറോപ്പിലെ ചരക്കുഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന തുരങ്കത്തിന്റെ നിര്‍മാണം പതിനഞ്ചു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ഇരുപുറത്തുനിന്നും ആരംഭിച്ച ഖനനം വെള്ളിയാഴ്ച സെഡ്രണില്‍ കൂട്ടിമുട്ടി. യൂറോപ്പിന്റെ ഭരണനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ടെലിവിഷനുകള്‍ തത്സമയം സംപ്രേഷണം ചെയ്തു.

ആല്‍പ്‌സ് പര്‍വതത്തിന്റെ മുകള്‍ഭാഗത്തു നിന്ന് 2,000 മീറ്റര്‍ താഴേക്കൂടിയാണ് തുരങ്കം കടന്നുപോകുന്നത്. ഒമ്പതര മീറ്റര്‍ വീതിയുള്ള ഇതില്‍ പാളങ്ങള്‍ ഘടിപ്പിച്ച് 2017-ഓടെ തീവണ്ടി സര്‍വീസ് ആരംഭിക്കും. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ പ്രതിദിനം 300 തീവണ്ടികള്‍ ഇതുവഴി കടന്നുപോകും. യാത്രാസമയത്തില്‍ അതോടെ വലിയ കുറവ് വരും.

ആല്‍പ്‌സ് പര്‍വതനിരകളെ കീറിമുറിച്ചുപോകുന്ന റോഡുകളിലൂടെയുള്ള ചരക്കുകടത്ത് ഈ മേഖലയുടെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് റെയില്‍വേ തുരങ്ക നിര്‍മാണത്തിനു പിന്നില്‍. ചരക്കു കടത്ത് റെയില്‍ വഴിയാകുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലിയൊരളവോളം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. 2,500 ജോലിക്കാരാണ് തുരങ്ക നിര്‍മാണത്തില്‍ പങ്കെടുത്തത്. 980 കോടി സ്വിസ് ഫ്രാങ്കാണ് (45,000 കോടി രൂപ) നിര്‍മാണച്ചെലവ്.

ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കത്തെ പിന്തള്ളിയാണ് ഗോഥാര്‍ഡ് തുരങ്കം ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 53.8 കിലോമീറ്ററാണ് സെയ്ക്കാമിന്റെ നീളം. ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും കടല്‍ വഴി ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തിന് 50 കിലോമീറ്ററാണ് ദൈര്‍ഘ്യം. സ്വിറ്റ്‌സര്‍ലന്‍ഡിലെ പുതിയ തുരങ്കത്തിനടുത്തുതന്നെ 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു തുരങ്കമുണ്ട്.

No comments:

Post a Comment