"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday 22 October 2010

കവി എ അയ്യപ്പന്‍ അന്തരിച്ചു


              തിരുവനന്തപുരം: ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവി എ അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആസ്​പത്രിയിലായിരുന്നു അന്ത്യം. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗ ആസ്​പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.

1949 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തായിരുന്നു ജനനം. ചെറുപ്പകാലത്ത് തന്നെ അച്ഛനും അമ്മയും മരിച്ചു. സഹോദരിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. 18 ാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

2010 ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. അയ്യപ്പേട്ടന് അവാര്‍ഡുണ്ട് എന്നാരെങ്കിലും അറിയിച്ചാല്‍ എത്രകാശ് കിട്ടും എന്നാകും അയ്യപ്പന്റെ പതിവ് മറുപടി.

കവിതയെഴുത്ത് പോലെ തന്നെ അയ്യപ്പന്റെ ശീലമായിരുന്നു മദ്യപാനവും. പലപ്പോഴും ആരോഗ്യസ്ഥിതി മോശമായി ആസ്​പത്രിയില്‍ കഴിയേണ്ടി വന്നു. ഒന്നു രണ്ട് തവണ ഡോക്ടര്‍മാര്‍ പോലും ഇനി എഴുതാന്‍ അയ്യപ്പനുണ്ടാവില്ല എന്ന് വിധിയെഴുതി. അപ്പോഴെല്ലാം സകലരേയും അമ്പരപ്പിച്ചുകൊണ്ട് അയ്യപ്പന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. മരണം അയ്യപ്പനെ വിളിച്ചു. അയ്യപ്പന്‍ കേട്ടു.

ബിംബങ്ങളുടെ ആഘോഷമാണ് അയ്യപ്പന്റെ കവിതകള്‍. അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മാറ്റി നവീനമായ കാവ്യഭാഷ. ജീവിതാനുഭവങ്ങളുടെ വിഷം കവിതയാക്കി മാറ്റി. അതുകൊണ്ടാണ് കവിത ഒരു കോപ്പ വിഷമാണെന്ന് അയ്യന്‍ എഴുതിയത്. അലഞ്ഞെഴുതുന്നവന്റെ ജീവിത രചനകളാണ് ആ കവിതകള്‍.

'കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പിറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍; വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം'

ഇങ്ങനെ എഴുതാന്‍ ഒരേയൊരു അയ്യപ്പന്‍ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.

തിരസ്‌കൃതനായ ജീവിച്ച അയ്യപ്പന്റെ മരണത്തിലും ആ വ്യത്യസ്തത നിലനിന്നു. മരണം കൂട്ടിക്കൊണ്ടുപോയിട്ടും ഒടുവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ആസപത്രിയില്‍ മുറിയില്‍ ഏറെനേരം. വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്ത് വഴിയരികില്‍ വീണുകിടക്കുകയായിരുന്ന അയ്യപ്പനെ രാത്രി വൈകിയാണ് ആസ്​പത്രിയിലെത്തിച്ചത്. അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി...

എങ്കിലും പലപ്പോഴും തെന്നിമാറിയ മരണം ഒടുവില്‍ അയപ്പനെ വിളിച്ചു. അയ്യപ്പന്‍ യാത്രയായി. മരണത്തെപ്പേടിച്ച് മരുന്നും മദ്യവും ഒന്നിച്ച് അകത്താക്കി ഒടുവില്‍ മരണത്തിലേക്ക്. തെറ്റിയോടിയ ഒരു സെക്കന്റ് സൂചി അങ്ങനെ നിലച്ചു.

No comments:

Post a Comment