"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 30 November 2010

പിക്കാസോയുടെ അപൂര്‍വചിത്രങ്ങള്‍ കണ്ടെത്തി



ലണ്ടന്‍: പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ പുറംലോകം കാണാത്ത 271-ഓളം പെയിന്‍റിങ്ങുകള്‍ കണ്ടെടുത്തു. പിക്കാസോയുടെ വീടുകളില്‍ അലാറം സംവിധാനം ഒരുക്കിയ പിയറിലെ ശ്വെനെക് (71) എന്ന ഇലക്ട്രീഷ്യന്റെ തെക്കന്‍ ഫ്രാന്‍സിലെ വീട്ടില്‍ സ്‌പെഷലിസ്റ്റ് ആര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. ലിതോഗ്രാഫുകളും ക്യുബിക് ചിത്രങ്ങളും ജലച്ചായാചിത്രങ്ങളും ചിത്രങ്ങളടങ്ങിയ നോട്ട്ബുക്കും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ ഫ്രഞ്ച് മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

ആറുകോടി യൂറോ (360 കോടി രൂപ) വിലമതിക്കുന്ന ചിത്രങ്ങളാണ് പിയറിയില്‍നിന്ന് കണ്ടെടുത്തത്. ക്യുബിക് മാതൃകയിലുള്ള ഒമ്പത് ചിത്രങ്ങള്‍ക്കുമാത്രം നാലുകോടി യൂറോ വിലവരുമെന്ന് വിദഗ്ധര്‍ പറയുന്നു. പിക്കാസോയുടെ 'നീല കാലഘട്ട'ത്തിലെ ജലച്ചായാചിത്രവും പിയറിയുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.


പിക്കാസോ സമ്മാനിച്ചതെന്നവകാശപ്പെട്ട് പിയറി ലെ ശ്വെനെക് തന്നെയാണ് ചിത്രങ്ങള്‍ കൈവശമുള്ള കാര്യം വെളിപ്പെടുത്തിയത്. ചിത്രങ്ങളുടെ കൈവശാവകാശത്തിനായി ഇയാള്‍ സപ്തംബറില്‍ പിക്കാസോയുടെ മകന്‍ ക്ലോഡ് പിക്കാസോയെ സമീപിക്കുകയായിരുന്നു. ചിത്രങ്ങള്‍ യഥാര്‍ഥമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ക്ലോഡ് ഫ്രാന്‍സ് സ്‌പെഷലിസ്റ്റ് ആര്‍ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചിത്രങ്ങള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് ക്ലോഡ്. പിക്കാസോ ചിത്രങ്ങള്‍ സംബന്ധിച്ച പിയറിയുടെ വിശദീകരണം ക്ലോഡ് പിക്കാസോ അംഗീകരിച്ചില്ലെന്നും ഇത്രയധികം സൃഷ്ടികള്‍ ഒരാള്‍ക്കുമാത്രമായി പിക്കാസോ നല്‍കില്ലെന്ന് ക്ലോഡ് പറഞ്ഞതായും ഫ്രഞ്ച് പത്രമായ ലിബറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രീഷ്യനായ പിയറിക്ക് ചിത്രങ്ങള്‍ കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇയാളെ അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്തതായും അറിയുന്നു. പെയിന്‍റിങ്ങുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടിക്കണക്കിന് യൂറോയുടെ നിയമയുദ്ധത്തിനാണ് ചിത്രങ്ങളുടെ കണ്ടെത്തല്‍ തുടക്കമിട്ടിരിക്കുന്നത്.


1900നും 1932നും ഇടയ്ക്ക് രചിച്ച ചിത്രങ്ങളാണ് പിയറിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. സപ്തംബര്‍ ഒമ്പതിനാണ് ക്ലോഡ് പിക്കാസോ (63) യുടെ ഓഫീസില്‍ (പിക്കാസോ അഡ്മിനിസ്‌ട്രേഷന്‍) പിയറി ചിത്രങ്ങളുമായി എത്തിയത്. 175 ഓളം വ്യത്യസ്ത ചിത്രങ്ങള്‍ അന്നുതന്നെ ക്ലോഡിനെ കാണിച്ചതായി ഗാര്‍ഡിയന്‍ പറയുന്നു. പിക്കാസോയുടെ ആദ്യഭാര്യ ഓള്‍ഗ ഖോക്‌ലോവയുടെ ഛായാചിത്രങ്ങളും പിയറിയുടെ കൈവശമുണ്ടായിരുന്നു. പിക്കാസോയുടെ കാനിലെയും നോത്രെദാമിലെയും മറ്റു വീടുകളില്‍ അലാറം സംവിധാനം ഒരുക്കിയതിന് പിക്കാസോയാണ് തനിക്ക് പെയിന്‍റിങ്ങുകള്‍ നല്‍കിയതെന്നാണ് പിയറിയുടെ അവകാശവാദം.


ചിത്രങ്ങളില്‍ പലതിലും തീയതികളില്ലെന്നും അതിനാല്‍തന്നെ അവയെക്കുറിച്ച് പുറംലോകം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും ക്ലോഡ് പിക്കാസോ പറഞ്ഞു. കലയിലെ വിപ്ലവകരമായ മുന്നേറ്റമാണ് പെയിന്‍റിങ്ങുകളുടെ കണ്ടെത്തലെന്നും ചിത്രശേഖരത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ക്ലോഡ് അഭിപ്രായപ്പെട്ടു.

No comments:

Post a Comment