"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 18 November 2010

'മാതൃഭൂമി' സാഹിത്യ പുരസ്‌കാരം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്‌

 
 
കോഴിക്കോട്: ഈ വര്‍ഷത്തെ 'മാതൃഭൂമി' സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെ.സച്ചിദാനന്ദന്‍ അധ്യക്ഷനും ഡോ. കെ.എസ്. രവികുമാര്‍, വി.കെ. ശ്രീരാമന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയ പര്യടനമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി. മനുഷ്യന്‍ തന്നെയാണ് ആ കവിതകളുടെ കേന്ദ്ര ബിന്ദു. വിധ്വംസക ശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങള്‍ ആ കവിതകളില്‍ മുഴങ്ങുന്നു. അദ്ദേഹത്തിന്റെ കവി സ്വത്വത്തില്‍ ഋഷിയും പോരാളിയും സമന്വയിക്കുന്നതായി സമിതി നിരീക്ഷിച്ചു.

ആധുനിക മലയാള കവിതയില്‍ പാരമ്പര്യത്തിന്റെ ശക്തിധാരകള്‍ ഇത്ര ഗാഢമായി ഉള്‍ക്കൊണ്ടവര്‍ വേറെയില്ല. വേദങ്ങളുടെയും സംസ്‌കൃത സാഹിത്യത്തിന്റെയും മലയാള കവിതയുടെയും യൂറോപ്യന്‍ സാഹിത്യത്തിന്റെയും സമന്വയം അതില്‍ കാണാം-സമിതി വിലയിരുത്തി.

1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. 'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിര്‍ത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകള്‍', 'മുഖമെവിടെ', 'ഭൂമി ഗീതങ്ങള്‍', 'പ്രണയ ഗീതങ്ങള്‍', 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതയുടെ ഡി.എന്‍.എ' എന്നിവ ലേഖന സമാഹാരങ്ങളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

തിക്കോടിയന്‍, എം.വി.ദേവന്‍, പാലാ നാരായണന്‍ നായര്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, അക്കിത്തം, കോവിലന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ 'മാതൃഭൂമി' പുരസ്‌കാരം ലഭിച്ചത്.

No comments:

Post a Comment