"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 25 November 2010

സ്വര്‍ണമണിഞ്ഞ് ജോസഫും അശ്വിനിയും


            ഗ്വാങ്ഷു: അത്‌ലറ്റിക് ട്രാക്കിലിതാ ഇന്ത്യയ്ക്ക് അതിരുകളില്ലാത്ത ആഘോഷം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അത്ഭുതമായി രണ്ട് സ്വര്‍ണം. ആദ്യം ഉഡുപ്പിക്കാരി അശ്വനി ചിദാനന്ദ ഷെട്ടി അകുഞ്ജി. പിന്നെ കോട്ടയം കോരുത്തോടുകാരന്‍ ജോസഫ് എബ്രഹാമും. ടിന്റു ലൂക്കയില്‍ മെഡല്‍ സാധ്യത കല്‍പ്പിച്ചുകെട്ടിയ കളി വിദഗ്ദ്ധരെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും സ്വര്‍ണമണിഞ്ഞത്. ഇവരുടെ കരുത്തില്‍ ഇതോടെ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം ഒന്‍പതായി. അത്‌ലറ്റിക്‌സില്‍ നിന്നു മാത്രം ഇന്ത്യ ഇക്കുറി ഇതുവരെ നാലു സ്വര്‍ണമാണ് നേടിയത്. അത്‌ലറ്റിക്‌സിന്റെ ആദ്യദിനം പ്രീജ ശ്രീധരനും സുധാസിങ്ങും നടത്തിയ സ്വര്‍ണപ്രകടനത്തിന്റെ തനിയാവര്‍ത്തനമായി അശ്വിനിയുടെയും ജോസഫിന്റെയും പ്രകടനം.

56.16 സെക്കന്‍ഡ് എന്ന കരിയറിലെ ഏറ്റവും മികച്ച സമയത്ത് വന്‍ ലീഡോടെയാണ് അശ്വനി ഫിനിഷ് ചെയ്തതെങ്കില്‍ അവസാനം കുതിച്ചെത്തിയ ജാപ്പനീസ് അത്‌ലറ്റിനെ ഫോട്ടോഫിനിഷ് പിന്തള്ളിയാണ് ജോസഫ് എബ്രഹാം 49.96 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞത്.


ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയത്ത് ഓടിയെത്തിയ അശ്വിനി ഫൈനലിലും ഈ പ്രകടനം ആവര്‍ത്തിക്കുമെന്നൊരു പ്രതീക്ഷ പൊതുവേ ഉണ്ടായിരുന്നു. എന്നാല്‍, പുരുഷന്മാരുടെ മത്സരത്തില്‍ ജോസഫ് വെങ്കലം നേടിയാല്‍ ഭാഗ്യം എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍, ഈ ധാരണകളെയത്രയും ഉജ്വലമായ കുതിപ്പിലൂടെ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു ജോസഫ്. അവസാന വളവിന് തൊട്ടു മുന്‍പ് കാലുകളിലേയ്ക്ക് കരുത്ത് ആവാഹിച്ച് കുതിച്ച ജോസഫ് 75 മീറ്ററായപ്പൊഴേയ്ക്കും വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, പൊടുന്നനെ അവസാന അമ്പതു മീറ്ററില്‍ ജാപ്പനീസ് താരം അത്ഭുതകരമായി കുതിച്ചെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അവസാനത്തെ തള്ളലില്‍ ജോസഫ് തലനാരിഴയ്ക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാല്‍, 49.51 മീറ്ററാണ് ജോസഫിന്റെ പേരിലുള്ള ദേശീയ റെക്കോഡ്.


അത്ഭുതകരമായിരുന്നു അശ്വിനിയുടെ നേട്ടം. പി.ടി. ഉഷയ്ക്കുശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റ് ഓടുന്ന ഏറ്റവും മികച്ച സമയമാണിത്. 55.42 സെക്കന്‍ഡാണ് ഉഷയുടെ പേരിലുള്ള ദേശീയ റെക്കോഡ്. പതിഞ്ഞ സ്റ്റാര്‍ട്ടിനുശേഷം മികച്ച വേഗം കൈവരിച്ച അശ്വിനി സെമിയിലേത്‌പോലം അവസാന നൂറു മീറ്ററിലാണ് തന്റെ നീളമേറിയ കാലിന്റെ ആനുകൂല്യം മുതലാക്കി മുന്നോട്ടു കുതിച്ചത്. അവസാന അമ്പത് മീറ്ററില്‍ തന്നെ രണ്ട് മീറ്ററിന്റെ ലീഡ് നേടി അശ്വിനി സ്വര്‍ണം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ജൗന മുര്‍മുവിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

No comments:

Post a Comment