"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday 7 November 2010

എല്‍.എച്ച്.സി.യില്‍ 'മിനി ബിഗ്ബാങി'ന് തുടക്കം



           ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ 'മിനി ബിഗ്ബാങ്' ആരംഭിച്ചു. ലെഡ് അയണ്‍ധാരകള്‍ കൂട്ടിയിടിപ്പിച്ചുകൊണ്ടുള്ള കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയ കാര്യം, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശനിയാഴ്ച രാത്രിയാണ് അയണ്‍ധാരകളുടെ കൂട്ടിയിടി തുടങ്ങിയതെന്ന് ട്വിറ്റര്‍ സന്ദേശം പറയുന്നു.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട ആദ്യനിമിഷങ്ങളിലെ അവസ്ഥ പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കാനുദ്ദേശിച്ചാണ്, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) ലെഡ് അയണ്‍ധാരകളെ കൂട്ടിയിടിപ്പിക്കുന്നത്. 'മിനി ബിഗ്ബാങ്' എന്ന് ആ കൂട്ടിയിടികളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങളുടെ താക്കോലാകും മിനി ബിഗ്ബാങുകളെന്നാണ് പ്രതീക്ഷ.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. ഇന്നുവരെ ലോകത്ത് നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. എല്‍.എച്ച്.സിയില്‍ ഏഴു മാസക്കാലം ഉന്നതോര്‍ജനിലയില്‍ പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച ശേഷമാണ്, ലെഡ് അയണുകളുടെ (ചാര്‍ജുള്ള ആറ്റങ്ങളാണ് അയണുകള്‍) കൂട്ടിയിടി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.



ദ്രവ്യത്തെ അതിന്റെ സൃഷ്ടിയുടെ ആദ്യനിമിഷങ്ങളില്‍ തന്നെ മനസിലാക്കാന്‍ ലെഡ് അയണുകള്‍ കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണം സഹായിക്കും. അത്യുന്നത ഊര്‍ജനിലയിലാണ് ലെഡ് അയണുകള്‍ കൂട്ടിയിടിക്കുന്നത്. കൂട്ടിയിടിയുടെ വേളയില്‍ ഇതുവരെ സാധ്യമാകാത്തത്ര ഊര്‍ജനിലയും സാന്ദ്രതയും രൂപപ്പെടുമെന്ന്, പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ ഡോ.ഡേവിഡ് ഇവാന്‍സ് അറിയിച്ചു. താപനില ഏതാണ്ട് പത്ത് ലക്ഷം കോടി ഡിഗ്രിയാകും. അത് സൂര്യന്റെ അകക്കാമ്പിലെ ഊര്‍ജനിലയിലും പത്തുലക്ഷം മടങ്ങ് അധികമാണ്.

ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ ആറ്റമിക ന്യൂക്ലിയസിലെ ഗ്ലുവോണ്‍ ബന്ധനം ഉരുകിയഴിയുകയും, ബലകണങ്ങളായ ഗ്ലുവോണുകളും ദ്രവ്യകണങ്ങളായ ക്വാര്‍ക്കുകളും കൂടിക്കുഴഞ്ഞ് 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' എന്ന ദ്രവ്യാവസ്ഥ രൂപപ്പെടുകയും ചെയ്യും. പ്രപഞ്ചാരംഭത്തില്‍ വളരെ ചെറിയ സമയത്തേക്ക് മാത്രം നിലനിന്നിരുന്നതെന്ന് കരുതുന്ന അവസ്ഥയാണിത്. ബലങ്ങളും ദ്രവ്യവും പ്രപഞ്ചത്തില്‍ രൂപപ്പെട്ടതെങ്ങനെയെന്ന് മനസിലാക്കാനും, പ്രപഞ്ചത്തെ ഭരിക്കുന്ന നാലുതരം ബലങ്ങളില്‍ അതിബലത്തിന്റെ (സ്‌ട്രോങ് ഫോഴ്‌സ്) രഹസ്യം മനസിലാക്കാനും ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ സൃഷ്ടി സഹായിക്കും.

എല്‍.എച്ച്.സിയിലെ നാല് മുഖ്യ പരീക്ഷണങ്ങളിലൊന്നായ 'ആലീസി'ന്റെ ലക്ഷ്യം തന്നെ, ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ പ്രത്യേകതകള്‍ പഠിക്കുകയെന്നതാണ്. ആലീസ് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ഗവേഷകനാണ് ഡോ.ഇവാന്‍സ്. ആലീസില്‍ മാത്രമല്ല, 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങളിലും ലെഡ് അയണ്‍ കൂട്ടിയിടി രേഖപ്പെടുത്തിയതായി സേണിന്റെ സന്ദേശം പറയുന്നു. പരീക്ഷണം നടന്നാലും, അതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്ത് മനസിലാക്കാന്‍ വര്‍ഷങ്ങളെടുക്കും.

No comments:

Post a Comment