"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 13 November 2010

കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഈ മാസം തുടക്കം

കൊച്ചി: ഗെയില്‍ ഇന്ത്യ 3032 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഈ മാസം തുടക്കമിടും. പുതുവൈപ്പിനിലെ ഗെയിലിന്റെ നിര്‍ദിഷ്ട ഡെസ്​പാച്ച് ടെര്‍മിനലില്‍ കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി മുരളി ദേവ്‌റ പൈപ്പ് വെല്‍ഡുചെയ്തുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിയുടെ സൗകര്യാര്‍ത്ഥം നവംബര്‍ 24 ,25, 28 തീയതികളാണ് പരിഗണിക്കുന്നത്.

മൊത്തം 1021 കിലോമീറ്റര്‍ വരുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായ പുതുവൈപ്പിന്‍-ഉദ്യോഗമണ്ഡല്‍-അമ്പലമുകള്‍ ലൈനിന്റെ നിര്‍മാണത്തിനാണ് മന്ത്രി തുടക്കം കുറിക്കുകയെന്ന് ഗെയില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 40 കിലോമീറ്റര്‍ വരുന്ന ആദ്യ ഘട്ടത്തിന് 348 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ പൈപ്പ്‌ലൈന്‍ നിര്‍മാണം തുടങ്ങാനാണ് പദ്ധതി. ഇതിനാവശ്യമായ കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പുകള്‍ ഈയാഴ്ചയോടെ കൊച്ചിയിലെത്തിത്തുടങ്ങും. ഗുജറാത്തിലെ ഭുജിലുള്ള പിഎസ്എല്‍ കമ്പനിയുടെ റോളിങ് മില്ലിലാണ് പൈപ്പുകള്‍ നിര്‍മിച്ചുവരുന്നത്. ആദ്യ ഘട്ടത്തില്‍ നാല് വില്ലേജുകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോകുക.


45 കിലോമീറ്ററുള്ള പുതുവൈപ്പിന്‍-ഉദ്യോഗമണ്ഡല്‍ പൈപ്പ്‌ലൈനിടാനുള്ള 67 കോടിയുടെ കരാര്‍ ലഭിച്ചത് അഹമ്മദാബാദിലെ കോര്‍ടെക്കിനാണെങ്കില്‍ ഉദ്യോഗമണ്ഡല്‍-അമ്പലമുകള്‍ 16 കിലോമീറ്റര്‍ ലൈനിന്റെ കരാര്‍ അഹമ്മദാബാദിലെ തന്നെ ജയ്ഹിന്ദിനാണ്.


പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് റീ ഗ്യാസിഫൈ ചെയ്ത് ലഭിക്കുന്ന വാതകം ഗെയിലിന്റെ ഡെസ്​പാച്ച് ടെര്‍മിനലില്‍ എത്തിയ ശേഷമായിരിക്കും പൈപ്പുകളിലൂടെ പ്രവഹിക്കുക. പ്രത്യേക സാമ്പത്തിക മേഖലയില്‍ ഗെയിലിന് അനുവദിച്ച ഒരു ഹെക്ടര്‍ സ്ഥലത്ത് വാതകം അളക്കാനായി മീറ്റര്‍ ഏര്‍പ്പെടുത്തും. വാതകത്തിന്റെ ഗുണനിലവാര പരിശോധന, ഫില്‍റ്ററിങ്, വാതക സമ്മര്‍ദം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം തുടങ്ങിയവയും ഇവിടെ ഒരുക്കും.


2011 ഡിസംബറില്‍ സാങ്കേതികമായി കമ്മീഷന്‍ ചെയ്യുന്ന ആദ്യഘട്ടം 2012 മാര്‍ച്ചില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ത്വരിതവേഗത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഗെയിലിന്റെ തീരുമാനം.


വ്യവസായങ്ങള്‍ക്ക് വാതകമെടുക്കാനായി ആദ്യ ഘട്ടത്തില്‍ ഏഴ് ടെര്‍മിനല്‍ പോയിന്റുകളാണ് സ്ഥാപിക്കുക. പാതാളത്തെ റിലയന്‍സ് എനര്‍ജി, ഫാക്ട് 1, ഫാക്ട് 2, കൊച്ചി റിഫൈനറി, നിറ്റാ ജെലാറ്റിന്‍, ബ്രഹ്മപുരം വൈദ്യുതി നിലയം, അപ്പോളോ ടയേഴ്‌സ് എന്നിവയായിരിക്കും ഇവ.


രണ്ടാം ഘട്ടത്തില്‍ ആലുവ വഴിയാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുക. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്ന് വേര്‍പിരിഞ്ഞാണ് ഒരു ലൈന്‍ മംഗലാപുരത്തേക്കും മറ്റേത് ബാംഗ്ലൂരിലേക്കും നീളുക. പെട്രോനെറ്റ് എല്‍എന്‍ജിയുടെ ടെര്‍മിനലില്‍ നിന്ന് 2012 മാര്‍ച്ചില്‍ വാതകം പ്രവഹിച്ചു തുടങ്ങുമ്പോള്‍ ആദ്യഘട്ട പൈപ്പ്‌ലൈനും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.


പുതുവൈപ്പിനില്‍ നിന്ന് കായംകുളം എന്‍ടിപിസി നിലയത്തിലേക്ക് കടലിലൂടെ നിര്‍മിക്കുന്ന വാതക പൈപ്പ്‌ലൈനിന് 906.44 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. 2013 ഡിസംബറിനു മുമ്പ് ഈ ലൈനും സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment