"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Wednesday 2 February 2011

പ്രായപരിധി ആറായി; വരും കൊല്ലം ഒന്നാം ക്ലാസില്‍ കുട്ടികള്‍ ഉണ്ടാകില്ല


തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ജൂണില്‍ തുടങ്ങുന്ന അടുത്ത അധ്യയന വര്‍ഷം കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ ഉണ്ടാകില്ല. ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സ് വേണമെന്ന നിബന്ധന നടപ്പാകുന്നതോടെയാണ് അടുത്ത വര്‍ഷം ഒന്നാം ക്ലാസ് ഫലത്തില്‍ ഇല്ലാതാകുന്നത്. ഇതിന്റെ തുടര്‍ച്ചയായി അതിനടുത്ത വര്‍ഷം രണ്ടാം ക്ലാസില്‍ കുട്ടികളുണ്ടാകില്ല. അതിനടുത്ത വര്‍ഷം മൂന്നാം ക്ലാസിലും. ഒരു ബാച്ച് അപ്പാടെ ഇല്ലാതാകുന്നത് ആറ് വയസ്സുണ്ടെങ്കിലേ ഒന്നാം ക്ലാസില്‍ ചേരാന്‍ കഴിയൂവെന്ന നിബന്ധന നടപ്പാക്കുന്നതുകൊണ്ടാണ്.

അഞ്ചുവയസ്സുള്ള കുട്ടികളെ പ്രീപ്രൈമറിയില്‍ ചേര്‍ക്കാന്‍ അവസരമുണ്ടാക്കും.ഇതിനായി സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങും.ഒന്നാം ക്ലാസിലെ അധ്യാപകരായിരിക്കും പ്രീപ്രൈമറിയില്‍ പഠിപ്പിക്കുക.ആദ്യം ആറ് മാസം ഒന്നാം ക്ലാസില്‍ ചേരുന്നതിന് ഇളവ് നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉദേശിച്ചത്.എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കേ വഴിതെളിക്കൂവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആറ് വയസ്സാക്കാന്‍ തന്നെ തീരുമാനിച്ചത്.ദേശീയ തലത്തില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ആറ് വയസ്സാണെന്നതും ഇതിന് പ്രേരണയായി.


വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മിറ്റി,കെ. ഇ. ആര്‍. പരിഷ്‌കരണത്തിനായി നിയോഗിച്ച സി.പി.നായര്‍ കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.ഫിബ്രവരി 15 ന് മുമ്പ് സമിതി ഒരു പ്രാവശ്യം കൂടി യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.


അധ്യാപക വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30 ഉം യു.പി.യില്‍ 1:35 ഉം ആയിരിക്കുമെന്നതാണ ് മറ്റൊരു പ്രധാന മാറ്റം.നിലവില്‍ ഇത് 1:45 ആണ്.മാത്രമല്ല രണ്ടാം ഡിവിഷന്‍ വേണമെങ്കില്‍ 51 വിദ്യാര്‍ഥികള്‍ വേണമായിരുന്നു.എന്നാല്‍ കെ. ഇ. ആര്‍. ഭേദഗതി ചെയ്ത് പുതിയ അനുപാതം നിലവില്‍ വരുത്തും.മാത്രമല്ല എല്‍.പിയില്‍ 31 കുട്ടികളും യു.പി.യില്‍ 36 കുട്ടികളുമുണ്ടെങ്കില്‍ രണ്ടാം ഡിവിഷന്‍ ഉണ്ടാകും.ഫലത്തില്‍ 15 വിദ്യാര്‍ഥികള്‍ എല്‍.പി.യിലും 18 കുട്ടികള്‍ യു.പി.യിലും ഒരു ക്ലാസിലുണ്ടാകുമെന്ന സ്ഥിതി വരും.അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിന് ഇതൊരു വലിയ ആശ്വാസമാകും.


അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പി.യിലേക്കും മാറ്റണമെന്ന കേന്ദ്ര നിയമത്തിലെ നിര്‍ദേശം അതേപടി നടപ്പാക്കില്ല.വിദ്യാര്‍ഥിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.യും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പി.യും ഇല്ലെങ്കില്‍ അവിടെ മാത്രം ഘടനാമാറ്റം നടപ്പാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം.ഇതില്‍ സര്‍ക്കാര്‍ സ്‌കൂളിനും തുടര്‍ന്ന് കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റ് സ്‌കൂളുകള്‍ക്കും മുന്‍ഗണന നല്‍കി അഞ്ചും എട്ടും ക്ലാസുകള്‍ അനുവദിക്കും.


ഒരു കാരണവശാലും ഇതിന്റെ പേരില്‍ അനംഗീകൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കരുതെന്നാണ് ധാരണ.കേന്ദ്ര നിയമപ്രകാരം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനംഗീകൃത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ട്.എന്നാല്‍ ഇത്തരം സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികളെ മാത്രമെ സര്‍ക്കാര്‍ ഫീസ് നല്‍കി പഠിപ്പിക്കണമെന്ന് വ്യവസ്ഥയുള്ളൂ.ബാക്കി 75 ശതമാനം കുട്ടികളും സ്വന്തമായി ഫീസ് നല്‍കി പഠിക്കണമെന്ന വ്യവസ്ഥ മറികടക്കാനാണ് ദൂരപരിധിയുടെ ആനുകൂല്യം നല്‍കി അനംഗീകൃത സ്‌കൂളുകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് സമിതി നിര്‍ദേശിച്ചത്.


അധ്യാപകര്‍ക്ക് അടുത്തവര്‍ഷം മുതല്‍ അഭിരുചി പരീക്ഷ നടപ്പാക്കും.ഹയര്‍ സെക്കന്‍ഡറിയിലെ സെറ്റിന്റെ മാതൃകയിലായിരിക്കും ഇത്.കൂടാതെ എന്‍. സി. ടി. ഇ. നിര്‍ദേശിച്ച മാനദണ്ഡവും ബാധകമാക്കും.ആറ്,ഏഴ്,എട്ട് ക്ലാസുകളില്‍ അധ്യാപകര്‍ക്ക് ബിരുദവും ബി.എഡും അഥവാ ടി.ടി.സി.യും വേണം.എല്‍.പി.യില്‍ പ്ലസ്ടുവും ടി.ടി.സി.യും വേണമെന്നതാണ് പുതിയ ചട്ടം.നിലവിലുള്ള അധ്യാപകരെ ഇതില്‍ നിന്നൊഴിവാക്കും.പുതിയ നിയമനത്തിനായിരിക്കും ഇത് ബാധകമാക്കുക.


സ്‌കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റി പി.ടി.എയെക്കാള്‍ ശക്തമാക്കും.രക്ഷിതാവിന്റെ അധ്യക്ഷതയിലായിരിക്കും കമ്മിറ്റി.എന്നാല്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥ ചെയ്തതുപോലെ മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കില്ല. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് അനംഗീകൃത സ്‌കൂളുകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.ഈ കേസ് ഫിബ്രവരി പകുതിക്കുശേഷം കോടതിയില്‍ എത്തും.അപ്പോഴേക്കും കേന്ദ്ര നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കും കെ. ഇ. ആര്‍. നും ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം.


പൊതുവിദ്യാഭ്യാസ സെക്രട്ടറി പി.വനജയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ പ്രതിനിധികളായ സി. ഉസ്മാന്‍(കെ.എസ്. ടി.എ), എന്‍ ശ്രീകുമാര്‍ (എ.കെ.എസ്.ടി.യു.),ജെ. ശശി(ജി.എസ്. ടി.യു.) എന്നിവരടങ്ങുന്ന സമിതിയാണ് പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നത്.അനംഗീകൃതസ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കേണ്ടയെന്നതിലും അനുപാതം കുറയ്ക്കുന്ന കാര്യത്തിലും അധ്യാപക സംഘടനകള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.

No comments:

Post a Comment