"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday 18 February 2011

അധ്യാപകര്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും വരുന്നു



തിരുവനന്തപുരം: മറ്റ് പ്രൊഫഷണലുകളിലെന്നപോലെ അധ്യാപകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുന്നു. മെഡിക്കല്‍ കൗണ്‍സില്‍, ബാര്‍ കൗണ്‍സില്‍ എന്നിവയ്ക്കു സമാനമായി എന്‍. സി. ടി. ഇയുടെ നേതൃത്വത്തില്‍ അധ്യാപക യോഗ്യത നേടുന്നവര്‍ക്ക് രജിസ്‌ട്രേഷനുള്ള സംവിധാനം ഉണ്ടാക്കും. രജിസ്ട്രഷന്‍ ലഭിക്കുന്നവര്‍ക്കേ അധ്യാപക ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകൂ. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അധ്യാപക ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം.

കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശക ചട്ടങ്ങളിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്. ഇതിന്മേല്‍ അഭിപ്രായമറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്. രജിസ്‌ട്രേഷനുള്ള സംവിധാനം സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തണമെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവയുടെ ഏകോപനമായിരിക്കണം ദേശീയതലത്തില്‍ വരേണ്ടതെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. മറ്റ് പ്രൊഫഷണലുകളില്‍ ഈ മാതൃകയാണ് നിലനില്‍ക്കുന്നത്.


അധ്യാപകരാകുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത നേടിക്കഴിഞ്ഞാല്‍ ഇതിനുള്ള രാജിസ്‌ട്രേഷന്‍ നേടണം. അപേക്ഷകന്‍ നേടിയ വിദ്യാഭ്യാസ യോഗ്യത അംഗീകാരമുള്ളതാണോയെന്ന് രജിസ്‌ട്രേഷന്‍ സമയത്ത് പരിശോധിക്കും. സാധാരണ അതാത് വിദ്യാഭ്യാസ ഓഫീസുകളിലാണ് ഇവ പരിശോധിക്കുക.


രജിസ്ട്രഷന്‍ കിട്ടുന്ന സമയത്ത് അധ്യാപകര്‍ പ്രതിജ്ഞയും എടുക്കണം. അധ്യാപകവൃത്തിയുടെ അന്തസ്സും ആഭിമാനവും കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിക്കുമെന്നും പെരുമാറ്റച്ചട്ടം അനുസരിക്കുമെന്നുമാണ് പ്രതിജ്ഞ.


സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെ പെരുമാറ്റച്ചട്ടം വിലക്കുന്നു. അധ്യയന സമയത്തിന് മുമ്പും പിമ്പും ട്യൂഷന്‍ എടുക്കുന്നത് അധ്യാപകരുടെ പ്രകടനത്തെ ബാധിക്കും. കൂടാതെ ട്യൂഷന്‍ എടുക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും ഇത് കാരണമാകും. കുട്ടികളെ ഭീഷണിപ്പെടുത്തുകയോ, ശാരീരികമായോ, മാനസ്സികമായോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്. അടിക്കുക, മണിക്കൂറുകളോളം മുട്ടേല്‍ നിര്‍ത്തുക, ശാരീരിക ക്ഷതമേല്പിക്കുക, ലൈംഗികമായി ചൂഷണം നടത്തുക, ഒറ്റക്ക് ക്ലാസ് മുറിയില്‍ പൂട്ടിയിടുക, മൈതാനത്ത് ഓടിക്കുക തുടങ്ങി നിരവധി ശിക്ഷാരീതികള്‍ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഇത്തരം ശിക്ഷകള്‍ക്ക് കുട്ടികളെ വിധേയമാക്കരുത്.


കുട്ടികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ സമ്മാനങ്ങള്‍ വാങ്ങരുതെന്നും പെരുമാറ്റച്ചട്ടം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അധ്യാപകരോടുള്ള അടുപ്പംകൊണ്ട് ആശംസാ കാര്‍ഡ്, പൂവ് എന്നിവ ചില കുട്ടികള്‍ നല്‍കിയെന്ന് വരും. അവ വാങ്ങുന്നതില്‍ തെറ്റില്ല. ഇതിനപ്പുറം മറ്റ് സമ്മാനങ്ങള്‍ കൈപ്പറ്റരുത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന കുട്ടി ഇന്‍േറണല്‍ അസസ്‌മെന്റിലും മറ്റും കൂടുതല്‍ പരിഗണന പ്രതീക്ഷിക്കുന്നുണ്ടാകും. അധ്യാപകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചെളിവാരിയെറിയുന്നതും പരാതി നല്‍കുന്നതും വിലക്കുന്നു. ജൂനിയര്‍ അധ്യാപകര്‍ക്ക് എല്ലാ പ്രവൃത്തികളിലും മുതിര്‍ന്ന അംഗങ്ങള്‍ പങ്കാളിത്തം നല്‍കണം. കുട്ടികളുടെ ശാരീരികവും സാമൂഹ്യവും ബൗദ്ധികവും ധാര്‍മികവും ആത്മീയവുമായ വികാസത്തിന്റെ ഉത്തരവാദിത്വം അധ്യാപകര്‍ക്കാണ്. ജാതി, മതം, സാമ്പത്തികസ്ഥിതി, ഭാഷ, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനമില്ലാതെ കുട്ടികളോട് ഇടപെടാന്‍ അധ്യാപകര്‍ക്ക് കഴിയണം.


പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരുടെ അധ്യാപക ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അതിനുള്ള അധികാരം ദേശീയ സമിതിക്കായിരിക്കും. ശുപാര്‍ശ സംസ്ഥാന കമ്മിറ്റി നല്‍കണം. പെരുമാറ്റച്ചട്ടത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. അതിനായി അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

3 comments:

  1. നല്ല അധ്യാപകർ ഇങ്ങിനെ തന്നെ ആണ്‌ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അല്ലാത്തവർക്ക് ഇത് ഒരു പാരയാവും.

    ReplyDelete
  2. നന്നായി......അനിവാര്യമായമാറ്റം

    ReplyDelete
  3. The Registration and Licencing will ensure Good Quality and Professionalism among teachers. This will also ensure a Higher social status to teachers. Sachin

    ReplyDelete