"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday 24 January 2011

ഭീംസേന്‍ ജോഷി

പുണെ: ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഭീം സേന്‍ ജോഷി എന്ന 'രാഗം' ഇനിയില്ല. ആലാപന സൗകുമാര്യത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തെ ജനകീയമാക്കിയ ആ മഹാപ്രതിഭ പുണെയിലെ സ്വകാര്യാസ്​പത്രിയില്‍ തിങ്കളാഴ്ച രാവിലെ അന്തരിച്ചു. 89 വയസ്സായിരുന്നു.

സംഗീതമികവിന് ഭാരതരത്‌നം ഉള്‍പ്പെടെയുള്ള ബഹുമതികളിലൂടെ രാജ്യം അദ്ദേഹത്തെ ആദരിച്ചു. ദൂരദര്‍ശനിലൂടെ പ്രശസ്തമായ 'മിലേ സുര്‍ മേരാ തുമാരാ...' എന്ന ദേശഭക്തിഗാനംവഴി ഹിന്ദുസ്ഥാനി സംഗീതത്തിലെ ആ കുലപതി സാധാരണക്കാരുടെയും ഹൃദയം കീഴടക്കി.


കര്‍ണാടകത്തിലെ ധാര്‍വാഡ് ജില്ലയില്‍ ബ്രാഹ്മണ കുടുംബത്തില്‍, അധ്യാപകനായ ഗുരു രാജ് ജോഷിയുടെ മകനായി 1922 ഫിബ്രവരി നാലിനാണ് ജോഷിയുടെ ജനനം. തന്റെ ഗുരു സവായ് ഗന്ധര്‍വയുടെ 60-ാം ജന്മദിനം പ്രമാണിച്ച് '47-ല്‍ പുണെയില്‍ നടന്ന സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്രയുടെ തുടക്കം.ഖാന്‍ സാഹിബ് അബ്ദുള്‍കരീം ഖാന്റെ 'കിരാന ഘറാന'യുടെ പ്രയോക്താവായിരുന്നു അദ്ദേഹം.


ഘനഗംഭീര ശബ്ദവും പാടുമ്പോഴുള്ള കൃത്യമായ ശ്വാസനിയന്ത്രണവും സംഗീതത്തില്‍ ആഴത്തിലുള്ള അവഗാഹവും അദ്ദേഹത്തെ ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമാക്കി മാറ്റി. സംഗീതജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ അദ്ഭുതസ്തബ്ധരാക്കി, അദ്ദേഹം.


ചലച്ചിത്രലോകത്തും അദ്ദേഹം തന്റെ ശബ്ദസാന്നിധ്യം അറിയിച്ചു. താന്‍സന്റെ ജീവിതത്തെ അധികരിച്ചെടുത്ത ബംഗാളി സിനിമയില്‍ ധ്രുപദ് സംഗീതം ആലപിച്ചു. ഫുല ദേശ്പാണ്ഡെയുടെ മറാത്തി ചലച്ചിത്രം 'ഗുല്‍ച്ച ഗണപതി'യില്‍ പിന്നണി ഗായകനായി. 'ബസന്ത് ബഹര്‍', 'ഭൈരവി' എന്നീ ഹിന്ദി സിനിമകളിലും പാടിയിട്ടുണ്ട്.മറാഠി ഭക്തിസംഗീതത്തിന്റെ പാരമ്പര്യവഴികളെ തൊട്ടറിഞ്ഞ 'സന്ത് വാണി' ആലാപനത്തിലൂടെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും അദ്ദേഹം ജനകീയനായി.


പദ്മശ്രീ (1972), സംഗീതനാടക അക്കാദമി പുരസ്‌കാരം (1975), പദ്മഭൂഷണ്‍ (1985), മധ്യപ്രദേശ് സര്‍ക്കാറിന്റെ താന്‍സന്‍ സമ്മാന്‍ (1992), കേരള സര്‍ക്കാറിന്റെ സ്വാതി സംഗീത പുരസ്‌കാരം (2002), ഭാരതരത്‌നം (2008) എന്നിവ നേടിയിട്ടുണ്ട്.


1999-ല്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്കും 2005-ല്‍ സുഷുമ്‌ന ശസ്ത്രക്രിയയ്ക്കും വിധേയനായ ജോഷി, 2007-ലാണ് അവസാനമായി വേദിയിലെത്തിയത്. ഗുരുസ്മരണയ്ക്കായി അദ്ദേഹംതന്നെ തുടങ്ങിവെച്ച 'സ്വാമി ഗന്ധര്‍വ' സംഗീതോത്സവത്തിലായിരുന്നു അത്.

ആദ്യ ഭാര്യ സുനന്ദ കാത്തി മരിച്ചതിനെത്തുടര്‍ന്ന് വത്സല മുധോല്‍ക്കറിനെ വിവാഹം കഴിച്ചു. സംഗീതജ്ഞന്‍ ശ്രീനിവാസുള്‍പ്പെടെ ഏഴ് മക്കളുണ്ട്.

No comments:

Post a Comment