"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday 10 June 2011

നെറ്റില്‍ ഒരു അക്ഷരക്കൂട്ടായ്മ






സൗഹൃദക്കൂട്ടായ്മകളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ കാലമാണിത്. ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ രാജ്യങ്ങളുടെ ഭാവി പോലും നിര്‍ണയിക്കുന്ന മുഖ്യഘടകമാകുന്ന കാലം. എന്നാല്‍, ഇവയുടെ ഉപയോക്താക്കളില്‍ ഭൂരിപക്ഷത്തിനും സൗഹൃദക്കൂട്ടായ്മകളെന്നാല്‍ വെറുമൊരു സമയം കൊല്ലി ഏര്‍പ്പാടോ, അല്ലെങ്കില്‍ പരിചയങ്ങള്‍ നിലനിര്‍ത്താനുള്ള പുത്തന്‍ ഉപാധികളോ മാത്രമാണ്.

അതില്‍ നിന്ന് വ്യത്യസ്തമായി, വെറും സൗഹൃദക്കൂട്ടായ്മ എന്നതിലുപരി പ്രസാധനത്തിന്റെയും വായനയുടെയും കൂടി ലോകം തുറക്കുകയാണ് ഫീല്‍ഡ്‌ഐ ഡോട്ട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഇ-ബുക്ക് റീഡറുകളും വ്യാപകമാകുന്നതോടെ വലിയ പുസ്തകങ്ങള്‍ ചുമന്ന് നടക്കാതെ തന്നെ വായന അനായാസമാകുന്നു. നെറ്റില്‍ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നതും ഇന്ന് അനായാസം സാധിക്കും. ഈ പുത്തന്‍ സാഹചര്യം മുതലെടുത്ത് പ്രസാധനകലയ്ക്ക് പുതിയൊരു വേദിയൊരുക്കുകയാണ് ഫീല്‍ഡ്‌ഐ.

ന്യൂസ് ലെറ്ററുകള്‍ മുതല്‍ അക്കാദമിക് പുസ്തകങ്ങള്‍ വരെ പ്രസിദ്ധീകരിക്കാന്‍ സൗകര്യവുമായാണ് ഫീല്‍ഡ്‌ഐ എത്തുന്നത്. പരിസ്ഥിതി സൗഹൃദമായ പ്രസിദ്ധീകരണ ശൈലിയാണ് ഫീല്‍ഡ് ഐ ലക്ഷ്യമിടുന്നതെന്ന് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു. എഴുത്തുകാര്‍ക്ക് വായനക്കാരുമായും തിരിച്ചും, വായനക്കാര്‍ക്ക് സഹവായനക്കാരുമായും സംവദിക്കാനുള്ള അവസരവും ഈ കൂട്ടായ്മ ഒരുക്കുന്നു.

അച്ചടി മാധ്യമങ്ങള്‍ ഒരര്‍ഥത്തില്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ സണ്‍ഡെ എഡിഷന്‍ മാത്രം അച്ചടിക്കാനുള്ള കടലാസ് നിര്‍മിക്കാന്‍ 75000 വൃക്ഷങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നു എന്നാണ് കണക്ക്. അപ്പോള്‍ ലോകമെങ്ങും പുസ്തകങ്ങളും പത്രങ്ങളും മാസികകളും അച്ചടിക്കുമ്പോള്‍ എത്ര വലിയ സമ്മര്‍ദം പ്രകൃതിക്ക് ഏല്‍ക്കേണ്ടി വരുന്നു എന്ന് ആലോചിക്കുക. മാത്രമല്ല, കടലാസ് നിര്‍മാണം വഴി പുറത്തു വരുന്ന രാസവസ്തുക്കളും പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്.


പരിസ്ഥിതി നേരിടുന്ന ഈ ഭീഷണികളെ ഒരളവു വരെ ചെറുക്കാന്‍ ഡിജിറ്റല്‍ പബ്ലീഷിങിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഫീല്‍ഡ്‌ഐ പോലുള്ള പബ്ലീഷിങ് പ്ലാറ്റ്‌ഫോമുകളുടെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

ആര്‍ക്കു വേണമെങ്കിലും ഫീല്‍ഡ്‌ഐയില്‍ പുസ്തകങ്ങള്‍ അപ്‌ലോഡ് ചെയ്യാം. അതേ നിമിഷം ലോകത്തിന്റെ എല്ലാ ഭാഗത്തും പുസ്തകം ലഭ്യമാകും. ഒരു ന്യൂസ് ലെറ്ററിന്റെ 2000 കോപ്പി അച്ചടിച്ച് വിതരണം ചെയ്യാന്‍ ഏതാണ്ട് 50,000 രൂപ ചെലവു വരുമെങ്കില്‍, ഫീല്‍ഡ്‌ഐ വഴി അത് സൗജന്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാകുമെന്നതാണ് നേട്ടം.

ഫീല്‍ഡ്‌ഐ കൊണ്ട് ഏറ്റവുമധികം പ്രയോജനം ലഭിക്കുക ഗവേഷകര്‍ക്കായിരിക്കും. ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാന്‍ വേദി കിട്ടാതെ വിഷമിക്കുന്ന ഇത്തരക്കാര്‍ക്ക് സുവര്‍ണാവസരമാണ് ഫീല്‍ഡ് ഐ ഒരുക്കുന്നത്. തുടര്‍ നോവലുകളും മറ്റും അപ് ലോഡ് ചെയ്യുമ്പോള്‍ ആവശ്യമെങ്കില്‍ ക്ലൈമാക്‌സ് മാറ്റുന്നതിനും ഇതില്‍ സൗകര്യമുണ്ട്. വായനക്കാര്‍ക്ക് ഇഷ്ടമുള്ള പേജുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, സര്‍ക്കാരിതര പ്രസിദ്ധീകരണങ്ങള്‍, വിവിധ വിഷയങ്ങളെക്കുറിച്ച് അറിവുകള്‍ പ്രദാനം ചെയ്യുന്ന പുസ്തകങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാമായണം, മഹാഭാരതം, ഖുര്‍ ആന്‍, ബൈബിള്‍ തുടങ്ങിയ പുസ്തകങ്ങളും വായനയ്ക്കായി ഫീല്‍ഡ്‌ഐയിലുണ്ട്.

വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് മറ്റൊരു പ്രത്യേകത. എഴുത്തുകാരന്റെ ചിത്രവും വിവരങ്ങളും അടങ്ങുന്ന പേജും ഉള്‍പ്പെടുത്താം. പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് സൗജന്യ എസ്എംഎസ് സേവനവും പ്രയോജനപ്പെടുത്താം.

ജെബി മള്‍ട്ടിമീഡിയയുടെ സഹകരണത്തോടെ ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷനാണ് ഫീല്‍ഡ്‌ഐ പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് എണ്‍വിരോണ്‍മെന്റ് പ്രോഗ്രാ (യുഎന്‍ഇപി) മിന് കീഴിലുള്ള 'ക്ലൈമറ്റ് ന്യൂട്രല്‍ നെറ്റ്‌വര്‍ക്കി'ന്റെ പങ്കാളിത്തം ലഭിക്കുന്ന ആദ്യസംരംഭം കൂടിയാണിത്.

ന്യൂഡല്‍ഹിയില്‍ 2011 ജൂണ്‍ അഞ്ചിന് യുഎന്‍ഇപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫീല്‍ഡ്‌ഐയുടെ ഉദ്ഘാടനം നടക്കും.
-കെ.വി.രാജേഷ്‌

No comments:

Post a Comment